ഓസ്ട്രിയൻ ആൽപ്‌സ് പർവതനിരകൾക്ക് മുകളിൽ വെച്ച് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവതിയുടെ നേർക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വടക്കൻ ഓസ്ട്രിയയിലെ ഷ്മിറ്റൻഹോഹെ പർവതത്തിന് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. 44 കാരിയായ പരിചയസമ്പന്നയായ പാരാഗ്ലൈഡർ സബ്രീനയാണ് വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

സബ്രീന തന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി പറക്കുന്നതിനിടെ ഒരു ചെറു വിനോദസഞ്ചാര വിമാനം ഇവരുടെ പാരാഗ്ലൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം തട്ടിയ ആഘാതത്തിൽ പാരാഗ്ലൈഡറിന്റെ വിംഗുകൾ പകുതിയായി കീറിപ്പോയത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

നിയന്ത്രണം നഷ്ടപ്പെട്ട് പാരാഗ്ലൈഡർ ആകാശത്ത് വെച്ച് വട്ടംകറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങിയപ്പോൾ സബ്രീന തന്റെ പക്കലുണ്ടായിരുന്ന എമർജൻസി റിസർവ് പാരച്യൂട്ട് തുറക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇതാണ് സബ്രീനയുടെ ജീവൻ രക്ഷിച്ചത്.

വിമാനത്തിന്റെ പ്രൊപ്പല്ലർ തട്ടിയാണ് പാരാഗ്ലൈഡറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതെന്ന് സാൽസ്ബർഗ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തുകയും യുവതിയെ രക്ഷപ്പെടുത്തി വൈദ്യപരിശോധനയ്ക്കായി മാറ്റുകയും ചെയ്തു.

തനിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും സബ്രീന പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ‘ഇത് ടൈപ്പ് ചെയ്യാൻ ഞാൻ ഇപ്പോഴും ഇവിടെയുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചില ചതവുകൾ ഒഴിച്ചാൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,’ സബ്രീന കുറിച്ചു. ആകാശപാതകൾ പങ്കിടുമ്പോഴുള്ള അപകടസാധ്യതകളും ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പ്രാധാന്യവും വിളിച്ചോതുന്നതാണ് ഈ ദൃശ്യങ്ങൾ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ ഈ വാർത്തയും വീഡിയോയും വലിയ പ്രാധാന്യത്തോടെയാണ് പുറത്തുവിട്ടത്.