മിഡിൽ ഈസ്റ്റിൽ ആരംഭിച്ച പുതിയ യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ ആഗോളതലത്തിൽ ദൃശ്യമായിത്തുടങ്ങി. പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുകയാണ്. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളെയും ഇത് ബാധിച്ചേക്കാം. വെളളിയാഴ്ച പാകിസ്താൻ സർക്കാർ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 55 പാകിസ്താനി രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു.
ഇതോടെ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 321.17 രൂപയായും ഡീസൽ വില 335.86 രൂപയായും ഉയർന്നു. ഏകദേശം 17 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ ശനിയാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും.
രാജ്യത്ത് നിലവിൽ 26 ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന റിപ്പോർട്ടുകൾ വെള്ളിയാഴ്ച രാവിലെ പുറത്തുവന്നിരുന്നു. ഇന്ധനം ലാഭിക്കുന്നതിനായി വർക്ക് ഫ്രം ഹോം (Work-from-home), ഓൺലൈൻ ക്ലാസുകൾ എന്നിവയിലേക്ക് മാറുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.



