ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയാണെന്ന് പാകിസ്ഥാന് അറിയില്ലെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. ഇന്ത്യ തെളിവ് നൽകിയാൽ അസ്ഹറിനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഭൂട്ടോ പറഞ്ഞു. അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരന്മാരിൽ ഒരാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019 ലെ പുൽവാമ ചാവേർ ബോംബാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രധാന ആക്രമണങ്ങളുമായി മസൂദിന് ബന്ധമുണ്ട്. 2019-ൽ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 1999-ൽ കാണ്ഡഹാർ ഹൈജാക്കിംഗിൽ ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ കസ്റ്റഡിയിൽ നിന്ന് മസൂദിനെ മോചിപ്പിക്കുകയായിരുന്നു.
അഫ്ഗാൻ ജിഹാദിൽ അസ്ഹറിന്റെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, അദ്ദേഹം അഫ്ഗാനിസ്ഥാനിലുണ്ടാകാമെന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നു എന്ന് ഭൂട്ടോ അവകാശപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് സയീദ് സ്വതന്ത്രനായി വിഹരിക്കുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനും അദ്ദേഹം മറുപടി നൽകി. “അത് വസ്തുതാപരമായി ശരിയല്ല. ഹാഫിസ് സയീദ് പാകിസ്ഥാൻ രാജ്യത്തിന്റെ കസ്റ്റഡിയിലാണ്,” ഭൂട്ടോ പറഞ്ഞു.



