ഭീകരത, കടക്കെണിയിൽ മുങ്ങിത്താഴുന്ന സമ്പദ്‌വ്യവസ്ഥ, നിരന്തരമായ രാഷ്ട്രീയ അശാന്തി എന്നിവയാൽ വലയുന്ന പാകിസ്ഥാൻ, 2035 ഓടെ ചന്ദ്രനിൽ ഇറങ്ങുക എന്ന അഭിലാഷ ലക്ഷ്യവുമായി ആകാശത്തോളം ഉയരത്തിൽ ലക്ഷ്യം വയ്ക്കുന്നു. എന്നാൽ, ഈ സ്വപ്‌നങ്ങൾക്ക് പിന്നിലും പാകിസ്ഥാൻ്റെ എക്കാലത്തെയും വലിയ സുഹൃത്തായ ചൈനയുടെ കൈത്താങ്ങ് ഒരു അനിവാര്യ ഘടകമാണ്.
കൂടുതൽ ശാസ്ത്രീയവും തന്ത്രപരവുമായ സഹകരണം തേടി ബീജിംഗിലുള്ള പാകിസ്ഥാൻ മന്ത്രി അഹ്സാൻ ഇഖ്ബാൽ തിങ്കളാഴ്ച ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രമായി ഒരു ഉപഗ്രഹമോ, ഒരു ബഹിരാകാശ ദൗത്യമോ പോലും വിക്ഷേപിച്ചിട്ടില്ലാത്ത പാകിസ്ഥാൻ ബഹിരാകാശ ഏജൻസിയായ സൂപ്പർകോയ്ക്കാണ് ഉത്തരവാദിത്തം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചൈനയുടെ ആണവോർജ്ജ അതോറിറ്റിയുടെയും ബഹിരാകാശ ഏജൻസിയുടെയും തലവനായ ഷാൻ സോങ്‌ഡെ ഉൾപ്പെടെയുള്ള മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിൽ, പാകിസ്ഥാന്റെ ബഹിരാകാശ, ആണവ ശേഷികളിലെ വിടവുകൾ അടയ്ക്കുക എന്നതാണ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ വാദം ഇഖ്ബാൽ മുന്നോട്ടുവച്ചത്.



