പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഒരു വർഷം പിന്നിടുമ്പോഴും അതിന്റെ ആഘാതത്തിൽ നിന്ന് പാകിസ്ഥാൻ ഇപ്പോഴും മുക്തമായിട്ടില്ലെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 11 നിർണ്ണായക പ്രതിരോധ കേന്ദ്രങ്ങളും ഒൻപത് ഭീകര കേന്ദ്രങ്ങളുമാണ് തകർക്കപ്പെട്ടത്.

ഇന്ത്യാ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) വിഭാഗം നടത്തിയ വിശകലനത്തിൽ പാക് വ്യോമതാവളങ്ങളുടെ പുനർനിർമ്മാണം ഇപ്പോഴും പൂർണ്ണമായിട്ടില്ലെന്ന് കണ്ടെത്തി.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെന്റിനൽ-2, യുഎസ് ആസ്ഥാനമായ വാന്റർ (Vantor) എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള എട്ട് പാക് വ്യോമതാവളങ്ങളുടെ ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, തകർന്ന കെട്ടിടങ്ങൾ (ഹാംഗറുകൾ) പുനർനിർമ്മിക്കാൻ പാകിസ്ഥാൻ ശരാശരി ആറ് മുതൽ ഏഴ് മാസം വരെ എടുത്തതായി കാണുന്നു.

ചില താവളങ്ങളിൽ റൺവേകളിലെ കുഴികൾ അടയ്ക്കാൻ പോലും മാസങ്ങളെടുത്തു. മുരീദ്, സുക്കൂർ എന്നീ താവളങ്ങളിൽ നാശനഷ്ടങ്ങൾ അത്രമേൽ കഠിനമായതിനാൽ തകർന്ന കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കിയ ശേഷമാണ് പുനർനിർമ്മാണം തുടങ്ങിയത്.