പാകിസ്താനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തെഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ഫേസ് അഞ്ചിലുള്ള അപ്പാർട്ട്‌മെൻ്റിലാണ് ചൊവ്വാഴ്ച നടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ ഏകദേശം രണ്ടാഴ്ച മുമ്പാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഏഴ് വർഷമായി ഹുമൈറ ഈ അപ്പാർട്ട്‌മെൻ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾക്ക് സംശയം തോന്നുകയും അവർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം അപ്പാർട്ട്‌മെൻ്റിൽ എത്തിയതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനനറൽ (ഡിഐജി) സയ്യിദ് അസദ് റാസ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു. വാതിൽ പലതവണ തട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പോലീസ് വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം ഇതുവരെ വ്യക്തമല്ല. നിലവിൽ ഇതൊരു സ്വാഭാവിക മരണമായാണ് പോലീസ് കണക്കാക്കുന്നത്. ഔദ്യോഗിക അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ഹുമൈറ അസ്ഗർ, ‘തമാശ ഘർ’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ശ്രദ്ധേയയായത്.