ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന 98-ാമത് ഓസ്കാർ അവാർഡുകളിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ ആറു പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം മികച്ച നിരൂപക പ്രശംസയോടെ പുറത്തിറങ്ങിയ ഈ ആക്ഷേപഹാസ്യ ആക്ഷൻ-ത്രില്ലർ, ഓസ്കാർ പ്രഖ്യാപനത്തിന് മുന്നേ തന്നെ വലിയ ജനപ്രിയ ചിത്രമായി മാറിയിരുന്നു.
തോമസ് പിഞ്ചോണിന്റെ 1990ൽ പുറത്തിറങ്ങിയ നോവലായ വൈൻലാൻഡിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ ബോബ് ഫെർഗൂസൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 1960-കളിലെ വിപ്ലവകാരിയായിരുന്ന ഫെർഗൂസൺ, തന്റെ പഴയകാല സ്മരണകളിലും ലഹരിയിലും മുഴുകി ഏകാന്തനായി കഴിയുന്ന വ്യക്തിയാണ്.
രാഷ്ട്രീയ അശാന്തിയുടെയും സർക്കാർ അടിച്ചമർത്തലുകളുടെയും വലയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ശാന്തമായ ജീവിതം തകരുന്നു. സംവിധായകൻ ആൻഡേഴ്സന്റെ ശൈലിയിലുള്ള മൂർച്ചയേറിയ ആക്ഷേപഹാസ്യവും ഡാർക്ക് കോമഡിയും കലർന്ന ആവേശകരമായ യാത്രയാണ് പിന്നീട് ചിത്രീകരിക്കുന്നത്. ബെനിസിയോ ഡെൽ ടോറോ, ഷോൺ പെൻ, റെജീന ടെയ്‌ലർ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന് കരുത്തായി മാറുന്നുണ്ട്.
നിരൂപകരുടെ പ്രിയപ്പെട്ട ചിത്രം
ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ നിരൂപകർ ചിത്രത്തെ ഏറ്റെടുത്തിരുന്നു. വിപുലമായ കഥാപരിസരത്തെ ഹാസ്യവുമായി സന്തുലിതമായി കൊണ്ടുപോകുന്നതിനെയാണ് എല്ലാവരും പ്രശംസിച്ചത്. ഇതൊരു കോമഡി ഇതിഹാസം (Comedic epic) ആണെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ആധുനിക അമേരിക്കയിലെ രാഷ്ട്രീയ തീവ്രവാദത്തെ ചിത്രം ദൃശ്യവൽക്കരിക്കുന്നത് കാലികപ്രസക്തമാണെന്നും നിരൂപകർ വിലയിരുത്തി.
അവാർഡ് സീസണിലെ ആധിപത്യം
ഓസ്കാറിന് മുന്നേ തന്നെ മറ്റു പുരസ്കാര വേദികളിലും ചിത്രം മികച്ച പ്രകടനം കാഴ്ച വച്ച് ശ്രദ്ധേയമായിട്ടുണ്ട്.
- ക്രിട്ടിക്സ് ചോയ്‌സ് അവാർഡ്: മികച്ച ചിത്രം, മികച്ച സംവിധായകൻ
- ഗോൾഡൻ ഗ്ലോബ്: മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാലു പുരസ്കാരങ്ങൾ
- ബാഫ്റ്റ അവാർഡ്: മികച്ച സിനിമ, മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് അവാർഡുകൾ
- ഓസ്‌കാറിലെ പുരസ്കാരങ്ങൾ: മികച്ച ചിത്രം, മികച്ച സംവിധായകൻ (പോൾ ആൻഡേഴ്‌സൺ), മികച്ച അവലംബിത തിരക്കഥ, മികച്ച സഹനടൻ (ഷോൺ പെൻ)



