ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാർ വിഷയത്തിൽ, മോദി ട്രംപിനു കീഴടങ്ങി എന്ന വാദം പാർലമെന്റിൽ ശക്തമാക്കി പ്രതിപക്ഷം. “സറണ്ടർ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം ഇരുസഭകളിലും നടുത്തളത്തിൽ ഇറങ്ങി.
ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്, യുഎസ് വ്യാപാര കരാറുകള്‍ ഇരുസഭകളുടെയും മേശപ്പുറത്ത് വയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപാര കരാറിന്റെ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭാ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവച്ചു.
കരാറിൽ ഒന്നും മൂടിവയ്ക്കാനില്ലെന്നും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്നും സർക്കാർ അറിയിച്ചു. മറ്റു വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ്ട് കോൺഗ്രസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും സർക്കാർ തിരിച്ചടിച്ചു.
അതേസമയം ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ധാരണയിൽ എത്തിയതിൽ പ്രധാനമന്ത്രിയെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു.
കരാർ ഇന്ത്യയ്ക്ക് നിർണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.



