ബംഗുളൂരു: 40 ഓളം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ കുറ്റവാളികളായ മണിക് സിംഗ്, പിതാവ് മനോജ് സിംഗ് എന്നിവർ ബംഗുളൂരുവിൽ പിടിയിൽ. ബംഗുളൂരു സ്റ്റേറ്റ് ഇന്റലിജൻസ് പോലീസിന്റെ സഹായത്തോടെ ബിഹാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും എട്ട് പെൻ ഡ്രൈവുകൾ, ഒമ്പത് ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ, മൂന്ന് കീപാഡ് ഫോണുകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ഒന്നിലധികം കൊലക്കേസുകൾ, കവർച്ച, പിടിച്ചുപറി, ആയുധ നിയമ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. പാറ്റ്ന സ്വദേശികളായ ഇവർക്കെതിരെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകളുണ്ട്.
ബിഹാർ പോലീസ് ഇവരിൽ ഒരാൾക്ക് മൂന്ന് ലക്ഷം രൂപയും മറ്റേയാൾക്ക് ഒരു ലക്ഷം രൂപയും തലയ്ക്ക് ഇനാം പ്രഖ്യാപച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി മാണിക് ബംഗുളൂരുവിലാണ് താമസം. ഇയാളെ സന്ദർശിക്കാൻ ഇടയ്ക്ക് പിതാവ് മനോജ് സിംഗ് ഇവിടെ വരുമായിരുന്നു.
കഴിഞ്ഞ വർഷം ഇരുവരും പാറ്റ്നയിൽ മനീഷ് കുമാർ എന്നയാളെ കൊലപ്പെടുത്തി. പിന്നാലെ ഇവരെ പിടികൂടാൻ പോലീസ് വലിയ അന്വേഷണം നടത്തിവരികയായിരുന്നു. ഇവർക്ക് അഭയവും മറ്റ് സഹായങ്ങളും നൽകിയ ആളുകളെ ബീഹാർ പോലീസ് തിരയുന്നുണ്ട്.
2015 ൽ ഇരുവരും അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയ ഇവർ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലുമായി ഒളിവിൽ കഴിഞ്ഞ് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തുവരികയായിരുന്നു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ഛോട്ടേ സർക്കാർ എന്ന തടവുകാരനെ ഇവർ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഛോട്ടേ സർക്കാരിനെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



