ദുബായിൽ വാഹനങ്ങളിൽ നിന്നും മോട്ടോർ സൈക്കിളുകളിൽ നിന്നുമുള്ള അമിതമായ ശബ്ദം നിയന്ത്രിക്കുന്നതിനായി ദുബായ് പോലീസ്  ‘നോയ്‌സ് റഡാർ’ സംവിധാനം അവതരിപ്പിക്കുന്നു. പൊതു സമാധാനവും ജീവിത നിലവാരവും ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഗതാഗത മാനേജ്‌മെന്റിനായുള്ള ദുബായ് പോലീസിന്റെ സ്മാർട്ട് ടെക്‌നോളജി സിസ്റ്റത്തിന്റെ ഭാഗമാണ് റഡാറുകൾ.

എമിറേറ്റിനെ ലോകത്തിലെ ഏറ്റവും സമാധാനപരവും പരിഷ്കൃതവുമായ നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള ദുബായ് പോലീസിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം. കൂടാതെ ഘട്ടം ഘട്ടമായി ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ഈ റഡാറുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ റഡാറിലെ അത്യാധുനിക ഉപകരണങ്ങൾ ശബ്ദത്തിന്റെ തോത് വളരെ കൃത്യമായി അളക്കുകയും അതിന്റെ ഉറവിടം തിരിച്ചറിയുകയും ചെയ്യുമെന്ന് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി വിശദീകരിച്ചു. ശബ്ദ പരിധി കവിയുമ്പോൾ, അധികാരികൾക്ക് വീഡിയോ തെളിവുകൾ നൽകും.

അനാവശ്യമായ ഹോണുകളുടെ ഉപയോഗം, അമിതമായി ഉച്ചത്തിലുള്ള ഓഡിയോ സിസ്റ്റങ്ങൾ, വാഹനങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഈ രീതിയിൽ എന്തെങ്കിലും കണ്ടാൽ, റഡാറുകൾ നിരീക്ഷിക്കുകയും വിവരങ്ങൾ ഉടനടി അധികാരികൾക്ക് കൈമാറുകയും ചെയ്യും. കൂടാതെ നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ പിടിച്ചെടുത്ത വാഹനങ്ങൾക്ക് 10,000 ദിർഹം വരെ റിലീസ് ഫീസും ഈടാക്കും.