ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കെപിസിസി മുൻ അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ഡൽഹിയിൽ ഇന്നലെ രാഹുൽ ഗാന്ധി ഒറ്റയ്ക്കു നടത്തിയ ചർച്ചകൾ പൂർത്തിയായതോടെ തീരുമാനവും പ്രഖ്യാപനവും വൈകില്ലെന്ന് എഐസിസി കേന്ദ്രങ്ങൾ വെളിപ്പെടുത്തി. എന്നാൽ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ആരും സ്ഥിരീകരിക്കുന്നില്ല.
കേരളത്തിൽ കോണ്ഗ്രസ് പ്രവർത്തകരെയും പൊതുജനങ്ങളെയും ഇളക്കിവിട്ട് പൊതുബോധം സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങളിൽ രാഹുൽ ഗാന്ധി കടുത്ത അമർഷവും രോഷവും രേഖപ്പെടുത്തി.
അച്ചടക്കമുള്ള ഒരു പാർട്ടിക്കും അംഗീകരിക്കാൻ കഴിയാത്ത പ്രവണതകൾ തുടരാൻ അനുവദിക്കരുത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നതിനു മുന്പേ ചിലർക്ക് അനുകൂലവും പ്രതികൂലവുമായ പ്രചാരണം നടത്തിയത് ആവർത്തിക്കപ്പെടരുതെന്നും രാഹുൽ നിർദേശിച്ചു.
ആരോടും മിണ്ടാതെ സോണിയ
സോണിയ ഗാന്ധിയുടെ പത്താം നന്പർ ജൻപഥ് വസതിയിലായിരുന്നു രാഹുലിന്റെ കേരള നേതാക്കളുമായുള്ള ചർച്ചയെങ്കിലും സോണിയ ആരുമായും സംസാരിക്കുകയോ കാണുകയോ പോലും ചെയ്തില്ല. പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നു.
ഇന്നലെ വൈകുന്നേരം വരെ ഡൽഹിയിൽ ഇല്ലാതിരുന്ന കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നലത്തെ ചർച്ചകളിൽ ഉണ്ടായില്ല. എന്നാൽ, രാഹുലും ഖാർഗെയും ഇന്നലെ രാത്രി വൈകി ചർച്ച നടത്തിയതായി സൂചനയുണ്ട്.
നിയമസഭാ കക്ഷിയിലും പാർട്ടിയുടെ വിവിധ തലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള കെ.സി. വേണുഗോപാലിന് നിയുക്ത മുഖ്യമന്ത്രിയാകാൻ മേൽക്കൈയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇന്നലെയും ശനിയാഴ്ചയും നടന്ന ചർച്ചകളിൽ രാഹുൽ തീരുമാനമോ നിലപാടോ വ്യക്തമാക്കിയില്ല. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രാഹുലിന്റെ തീരുമാനം ആരുമായും പങ്കുവച്ചിട്ടില്ലെന്നും എഐസിസിയിലെ ഉന്നതൻ ദീപികയോട് പറഞ്ഞു.
കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, എം.എം. ഹസൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, മുൻ വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എന്നിവരുമായാണ് ഡൽഹിയിൽ ഇന്നലെ ചർച്ച നടത്തിയത്. ഡൽഹി യാത്ര ഒഴിവാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനുമായി ടെലിഫോണിലാണു സംസാരിച്ചത്. മന്ത്രിമാരുടെ കാര്യമോ വകുപ്പുകളോ കെപിസിസി പുനഃസംഘടനയോ ഡൽഹിയിൽ ചർച്ചയായില്ല.
വിശദമായി കേട്ട് രാഹുൽ
ഉച്ചകഴിഞ്ഞു ഡൽഹിയിലെത്തിയ വി.എം. സുധീരനുമായി രാത്രി എട്ടിനും വൈകിയെത്തിയ സിദ്ദിഖുമായി രാത്രി ഒന്പതരയോടെയുമാണ് രാഹുൽ ചർച്ച പൂർത്തിയാക്കിയത്. പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടെന്ന് നേതാക്കൾ ദീപികയോട് പറഞ്ഞു.
സംസ്ഥാനത്തെ പ്രത്യേക സ്ഥിതിവിശേഷത്തെക്കുറിച്ച് രാഹുലിന് കൃത്യവും വ്യക്തവുമായ വിവരമുണ്ടെന്നും ഏതാനും നേതാക്കൾ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിനുമുന്പായി കേരളത്തിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പടർത്തിയതിലുള്ള കടുത്ത അതൃപ്തി രാഹുൽ മറച്ചുവച്ചില്ല.
സതീശനും വേണുഗോപാലിനും അനുകൂലമായി പോസ്റ്ററുകളും ബോർഡുകളും പ്രകടനങ്ങളും നടത്തിയതിലും സതീശനുവേണ്ടി ജനവികാരം ഇളക്കിവിടാനും ആസൂത്രിത നീക്കമുണ്ടായെന്ന് രാഹുൽ ഗാന്ധിയും എഐസിസി നിരീക്ഷകരും കരുതുന്നു. നേതാക്കളുടെ ആഹ്വാനത്തിനുശേഷം അഭികാമ്യമല്ലാത്ത പലതും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.



