പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ) രണ്ടാമതെത്തി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.

ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

എട്ട് വർഷത്തിനിടെ ആദ്യമായി ഡയമണ്ട് ലീഗിനായി പാരീസിലേക്ക് മടങ്ങുകയായിരുന്നു നീരജ്. ജൂനിയർ ലോക ചാമ്പ്യനായാണ് അവസാനമായി മത്സരിച്ചത്. അഞ്ചാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. നഷ്ടപ്പെട്ട സമയത്തിന് പകരം വീട്ടാൻ ഉദ്ദേശിച്ചിരുന്ന ഇന്ത്യൻ താരം മികച്ച ഫോമിൽ തുടങ്ങി, ആദ്യ ശ്രമത്തിൽ തന്നെ 88.16 മീറ്റർ എറിഞ്ഞ് ഒന്നാമത് എത്തുകയും ചെയ്തു.