തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന് നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.



