നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാലക്കാട് എത്തി. കോങ്ങാട് മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണ് മന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ₹2,500 നല്‍കുമെന്നും, ഓണം-ക്രിസ്മസ് അവസരങ്ങളില്‍ രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കോങ്ങാട് എംഎല്‍എ ശാന്തകുമാരിയെയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍നെയും വിമര്‍ശിച്ച നിര്‍മല സീതാരാമന്‍, മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചു. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നും, കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കാത്തതായും മന്ത്രി പറഞ്ഞു.

ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം പണം നല്‍കിയിട്ടും നടപ്പാക്കാത്തതായും, മരിച്ചവര്‍ക്ക് സംസ്‌കരിക്കാന്‍ പോലും സൗകര്യം ഇല്ലാത്ത അവസ്ഥയാണെന്നും മന്ത്രി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ച മന്ത്രി, ജന്‍ധന്‍ യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും, അതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും പറഞ്ഞു. മുദ്ര ലോണ്‍ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചുവെന്നും, പിഎം സ്വനിധി പദ്ധതിയിലൂടെ ആയിരക്കണക്കിന് വഴിയോര വ്യാപാരികള്‍ക്ക് വായ്പ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം എത്തിക്കുമെന്നും, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.