പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് നിപ സ്ഥിരീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതേസമയം നിപ സ്ഥിരീകരിച്ച നഴ്‌സുമാര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണുള്ളത്. ഇതില്‍ ഒരു നഴ്‌സ് കോമയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കല്യാണിയിലെ എയിംസില്‍ നിന്ന് പരിശോധിച്ച സാമ്പിളുകള്‍ പോസിറ്റീവ് ആയതിന് പിന്നാലെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. പൂനെയിലെ ഫലവും പോസിറ്റീവ് ആയതോടെ ആശുപത്രി കൂടുതൽ നടപടികളിലേക്ക് കടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.