നിലമ്പൂർ: തിരഞ്ഞെടുപ്പ് സമയത്ത് പരിശോധനകൾ സ്വാഭാവികമാണെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് . നിയമവിധേയമായ കാര്യമാണത്. എല്ലാവവരും അതിനോട് സഹകരിക്കുകയാണ് വേണ്ടത്. കോൺഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ചതിൽ എന്തെങ്കിലും പ്രത്യേകത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ വാഹനവും പരിശോധിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. “അങ്ങനെ പരിശോധിക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്, ഞാൻ പോകുന്ന വാഹനമാണെങ്കിൽ. കാരണം, നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താൻ കഴിയും. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. ഏകപക്ഷീയമായ പരിശോധനയൊന്നും കേരളത്തിൽ നടക്കില്ലെന്നറിയാം. അവരുടെ വാഹനം പരിശോധിച്ചപ്പോൾ അവർക്കെന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതെനിക്ക് അറിയുകയുമില്ല,” സ്വരാജ് പറഞ്ഞു.

അതെസമയം തങ്ങളുടെ വാഹനം പരിശോധിച്ചതിൽ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം കഴിഞ്ഞദിവസം രാത്രിയിലാണ് പോലീസ് പരിശോധിച്ചത്. നിലമ്പൂർ വടപുറത്തായിരുന്നു സംഭവം.
യുഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ മാത്രമാണ് പരിശോധിച്ചതെന്ന കോൺഗ്രസ് നേതാക്കളുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തള്ളി. വെള്ളിയാഴ്ച രാവിലെ ഇടത് എംപി കെ രാധാകൃഷ്ണന്റെ വാഹനവും പരിശോധിച്ചിരുന്നതായി കമ്മീഷൻ വ്യക്തമാക്കി.

പെട്ടി തുറന്ന് പരിശോധിക്കാതെ പൊയ്ക്കോളാൻ പറയുകയായിരുന്നു പോലീസെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറയുന്നു. അതിന്റെ ഉദ്ദേശ്യം ജനങ്ങൾക്കു മുമ്പിൽ ഇൻസൾട്ട് ചെയ്യുക എന്നതായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.