നൈജീരിയയിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചനവും പ്രാർഥനയും അറിയിച്ചു. ഈ ആക്രമണങ്ങൾ പലപ്പോഴും ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ളതാണ്. ഫെബ്രുവരി ആറ് ഞായറാഴ്ച വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളെക്കുറിച്ച് ദുഃഖത്തോടെയും ആശങ്കയോടെയും ഞാൻ മനസ്സിലാക്കുന്നു, അവ മനുഷ്യജീവിതത്തിന് ഗുരുതരമായ നഷ്ടം വരുത്തിവച്ചു. അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവർക്കും എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു. ഓരോ പൗരന്റെയും ജീവിതത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ അധികാരികൾ തുടർന്നും നിർണായകമായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” മാർപാപ്പ കൂട്ടിച്ചേർത്തു.
നൈജീരിയൻ പത്രമായ ദി സ്റ്റാർ പറയുന്നതനുസരിച്ച്, ഫെബ്രുവരി ഏഴിന് ശനിയാഴ്ച പുലർച്ചെ കടുന സംസ്ഥാനത്തെ ഒരു പട്ടണത്തിൽ ആയുധധാരികൾ ആക്രമണം നടത്തി, മൂന്ന് പേരെ കൊലപ്പെടുത്തി, കാർക്കുവിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ഇടവക വികാരി ഫാദർ നഥാനിയേൽ അസുവായ് ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോയി. കഫഞ്ചാൻ രൂപത പുരോഹിതന്റെ തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചു.
ഫെബ്രുവരി നാലിന് വത്തിക്കാൻ വാർത്താ ഏജൻസിയായ ഫീദേസ് റിപ്പോർട്ട് അനുസരിച്ച് നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ അഗ്വാര, മഷെഗു പട്ടണങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തി. അക്രമികൾ ഒരു പൊലീസ് സ്റ്റേഷന് തീയിട്ടു, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി; കൊണ്ടഗോറ രൂപതയുടെ പള്ളികളും സൗകര്യങ്ങളും ആക്രമിച്ചു, പലരും പലായനം ചെയ്യാൻ നിർബന്ധിതരായി.



