തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന് ലോണാപ്പിൽ നിന്നുണ്ടായ ഭീഷണിയെപറ്റി അധ്യാപകര്‍ അറിയിച്ചിരുന്നില്ലെന്ന് പിതാവ് രാജൻ.
അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വീട്ടുകാർ അറിഞ്ഞു കൊണ്ടാണ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത്. അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും രാജൻ പറഞ്ഞു.
അതേസമയം, ലോൺ ആപ്പ് സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തി. ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നതോടെ അധ്യാപിക പോലീസിൽ പരാതി നൽകി.
അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപിക കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിധിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അധ്യപകരിൽനിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിധിൻ നേരിട്ടത്. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
‘പുഴുത്ത പട്ടിയെന്നും തെരുവ് പട്ടിയെന്നും’ വിളിച്ച് അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കൈയും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസും എടുത്തിട്ടുണ്ട്. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.



