നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ മതപരിവർത്തന ശ്രമങ്ങളുടെയും ലൈംഗിക പീഡനത്തിന്റെയും ‘മാസ്റ്റർമൈൻഡ്’ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയിലെ എച്ച് ആർ ഹെഡ് അല്ലെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വ്യക്തമാക്കി. നിദ ഖാൻ കമ്പനിയിലെ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും അവർക്ക് നേതൃത്വപരമായ റോളുകളോ റിക്രൂട്ട്‌മെന്റ് ചുമതലകളോ ഉണ്ടായിരുന്നില്ലെന്നും ടിസിഎസ് സിഇഒയും എംഡിയുമായ കെ. കൃതിവാസൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിദ ഖാനെ എച്ച് ആർ മാനേജർ എന്ന് ആവർത്തിച്ച് വിശേഷിപ്പിക്കുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിദ ഖാൻ എച്ച് ആർ മാനേജറാണെന്നും ആ പദവി ഉപയോഗിച്ച് റിക്രൂട്ട്‌മെന്റിൽ സ്വാധീനം ചെലുത്തി മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നുമായിരുന്നു മിക്ക മാധ്യമ വാർത്തകളും. എന്നാൽ ടിസിഎസ് ഈ വാദത്തെ പൂർണ്ണമായും തള്ളിയതോടെ മാധ്യമങ്ങൾ നടത്തിയ വാർത്താ പ്രചാരണങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്. ഒരു ജൂനിയർ ജീവനക്കാരി മാത്രമായ നിദയ്ക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. മാധ്യമ വാർത്തകൾ വ്യക്തികളെക്കുറിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നതിനെക്കുറിച്ചും ടിസിഎസ് ആശങ്ക പ്രകടിപ്പിച്ചു.
നാസിക് യൂണിറ്റിലെ ആഭ്യന്തര അന്വേഷണത്തിൽ ലൈംഗിക പീഡനമോ മതപരിവർത്തന ശ്രമങ്ങളോ സംബന്ധിച്ച പരാതികളൊന്നും എത്തിക്‌സ് അല്ലെങ്കിൽ പിഒഎസ്എച്ച് (POSH) ചാനലുകളിൽ ലഭിച്ചിട്ടില്ലെന്നും ടിസിഎസ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ ഇത്തരം വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. നിദ ഖാൻ എച്ച് ആർ ഉദ്യോഗസ്ഥയല്ലെന്ന വിവരം ടിസിഎസ് നാസിക് പോലീസിനെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
നാസിക് ബിപിഒ കേസിൽ നിലവിൽ നിദ ഖാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. അവരുടെ ഭർത്താവിനെ പോലീസ് ദീർഘനേരം ചോദ്യം ചെയ്തു. ആസിഫ് അൻസാരി, ഡാനിഷ് ഷെയ്ഖ്, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ റഫീഖ് മേനോൻ, തൗസിദ് അത്താർ, അശ്വിനി ചൈനാനി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എൻഡിടിവി, ടൈംസ് നൗ, ആജ്തക്, ന്യൂസ് 18, ഇക്കണോമിക് ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെല്ലാം നിദയെ എച്ച് ആർ ഹെഡ് ആയാണ് ചിത്രീകരിച്ചിരുന്നത്. തങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ടിസിഎസ് സിഇഒയുടെ ഈ വിശദീകരണം പുറത്തുവന്നതെന്ന് ആൾട്ട് ന്യൂസ് (AltNews) റിപ്പോർട്ട് ചെയ്തു.



