മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ ഈ വ്യാഴാഴ്ച ജനീവയിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണ് ചർച്ചകൾ സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ച ജനീവയിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും മുഖാമുഖം കാണുന്നത്. ഒമാൻ്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ പരോക്ഷ ചർച്ചകൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ആണവ പ്രശ്നത്തിൽ നയതന്ത്രപരമായ പരിഹാരത്തിന് ഇപ്പോഴും നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹം സിബിഎസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



