ദാഹാവിലും ഓഷ്വിറ്റ്സിലും രക്തസാക്ഷികളായ ഒൻപത് പോളിഷ് വൈദികരെയും 1950 കളിൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപതാവൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപ്പാപ്പ അംഗീകാരം നൽകി. അതേസമയം നാലുപേരെ ധന്യരായി ഉയർത്തുന്നതിനും പാപ്പ അനുമതി നൽകി.
1941 നും 1942 നുമിടയിൽ ഓഷ്വിറ്റ്സിലെയും ഡാച്ചൗവിലെയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊല്ലപ്പെട്ടവരാണ് സലേഷ്യൻകാരായ ഒൻപത് പോളീഷ് വൈദികർ. ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തിയ പീഡനത്തിനിടെ 1951 നും 1952 നുമിടയിൽ കൊല്ലപ്പെട്ടവരാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാൻപോകുന്ന രണ്ട് രൂപതാവൈദികർ.
നാസികളാൽ രക്തസാക്ഷികളായ ഒൻപത് സലേഷ്യൻ വൈദികർ
ഫാ. ജാൻ സ്വിയർക്ക്, ഫാ. ഇഗ്നസി അന്റോണോവിച്ച്സ്, ഫാ. ഇഗ്നസി ഡോബിയാസ്, ഫാ. കരോൾ ഗോൾഡ, ഫാ. ഫ്രാൻസിസ്സെക് ഹരാസിം, ഫാ. ലുഡ്വിക് മ്രോസെക്, ഫാ. വ്ലോഡ്സിമിയേഴ്‌സ് സെംബെക്, ഫാ. കാസിമിയേഴ്‌സ് വോജിച്ചോവ്‌സ്‌കി, ഫാ. ഫ്രാൻസിസ്സെക് മിസ്‌ക എന്നിവരാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന പോളണ്ടിൽ നിന്നുള്ള ഒൻപത് സലേഷ്യൻ വൈദികർ.
1939 സെപ്റ്റംബർ ഒന്നിന് ജർമ്മൻ അധിനിവേശത്തെത്തുടർന്ന് പോളണ്ട് നാസിപീഡനത്തിന് ഇരയായി. കത്തോലിക്കാ സഭയ്‌ക്കെതിരെയും നാസികൾ ക്രൂരപീഡനങ്ങൾ അഴിച്ചുവിട്ടു. അക്കാലത്തെ രാഷ്ട്രീയസംഘർഷങ്ങളിൽ ഉൾപ്പെടാതെ, എന്നാൽ അവർ കത്തോലിക്കാ പുരോഹിതന്മാരായിരുന്നതുകൊണ്ടാണ് അറസ്റ്റിലായത്. തടങ്കലിൽവച്ച് ഇവർ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഈ വൈദികർ സഹതടവുകാർക്ക് ആത്മീയാശ്വാസം നൽകുകയും തങ്ങൾക്കെതിരെ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് തുടരുകയും ചെയ്തു. തങ്ങളുടെ ശുശ്രൂഷയെ അപമാനിച്ചുകൊണ്ട് പരിഹസിക്കപ്പെട്ട അവർ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
നാസികൾ, തങ്ങളുടെ അജപാലനശുശ്രൂഷയെ ഭരണകൂടത്തിനെതിരായ ഒരു എതിർപ്പായി കണക്കാക്കിയിരുന്നുവെന്ന് അറിയാമായിരുന്നിട്ടും അവർ തങ്ങളുടെ അപ്പോസ്തലിക പ്രവർത്തനം തുടർന്നു. ഈ വൈദികർ തങ്ങളുടെ വിളിയോട് വിശ്വസ്തത പുലർത്തി മരണംവരെ ജീവിച്ചു.
ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രക്തസാക്ഷികൾ
ബ്രണോ രൂപതയിലെ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ദ്ർബോളയും ജിഹ്ലാവയിൽ കൊല്ലപ്പെട്ടത് വിശ്വാസത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷം മൂലമാണ്. 1948 ൽ ചെക്കോസ്ലോവാക്യയിൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ രണ്ടു വൈദികരെയും അപകടകാരികളായി കണക്കാക്കുകയും സഭയ്‌ക്കെതിരെ പരസ്യമായ പീഡനം ആരംഭിക്കുകയും ചെയ്തു.
1951 ഏപ്രിൽ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നെങ്കിലും സംസ്ഥാന രഹസ്യപൊലീസിന്റെ ഗൂഢാലോചനയുടെ ഇരയായ ഫാ. ബുല 1951 ജൂലൈ രണ്ടിന് ബാബിസിൽ നടന്ന ഒരു ആക്രമണത്തിന് പ്രചോദനം നൽകിയതായി ആരോപിക്കപ്പെട്ടു. അതിൽ നിരവധി കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടു. അതിനെത്തുടർന്ന് ഫാ. ബുലയെ വിചാരണ ചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. 1952 മെയ് 20 ന് ജിഹ്ലാവയിലെ ജയിലിൽ അദ്ദേഹത്തെ തൂക്കിലേറ്റി.
1951 ജൂൺ 17 ന് വഞ്ചനയിലൂടെ അറസ്റ്റ് ചെയ്യപ്പെട്ട ഫാ. ദ്ർബോളയെ, അതേ ജയിലിൽ തടവിലാക്കിയിരിക്കെ ബാബിസ് ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ച് വധശിക്ഷയ്ക്കു വിധിക്കുകയും 1951 ഓഗസ്റ്റ് മൂന്നിന് വധിക്കുകയും ചെയ്തു. മരിയ ഇവാഞ്ചലിസ്റ്റ ക്വിന്റേറോ മാൽഫാസ്, സി. ആഞ്ചലോ ആൻജിയോണി, ഫാ. ജോസ് മെറിനോ ആൻഡ്രേസ്, ഫാ. ജിയോഅച്ചിനോ എന്നീ നാലുപേരാണ് ധന്യരായി ഉയർത്തപ്പെടുന്നത്.



