ബെർലിൻ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടി ബഹിഷ്‌കരിച്ചതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. ‘യു.എസ് ഇവിടെ ഹാജരാകാതിരുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അത് അമേരിക്കൻ ഭരണകൂടം സ്വയം തീരുമാനിക്കേണ്ട കാര്യമാണ്’ -ജോഹന്നാസ്ബർഗിൽ ഉച്ചകോടിക്കിടെ മെർസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോകം നിലവിൽ ഒരു പുനഃക്രമീകരണത്തിന് വിധേയമാകുന്നുണ്ട്. ഇവിടെ പുതിയ ബന്ധങ്ങൾ രൂപപ്പെടുന്നുണ്ടെന്നും അത് നിങ്ങൾക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്ക വെള്ളക്കാരായ കർഷകരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തുവെന്ന് യാതൊരു തെളിവും ഹാജരാക്കാതെ ആരോപിച്ചാണ് ജോഹന്നാസ്ബർഗിൽ നടന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ട്രംപ് വിട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നിനായുള്ള യു.എസ് സമാധാന പദ്ധതിയുടെ ചില ഭാഗങ്ങളോടുള്ള തന്റെ എതിർപ്പും മെർസ് പ്രകടിപ്പിച്ചു. പരസ്പര വ്യത്യാസങ്ങൾ കണക്കിലെടുത്ത് നമുക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്ന് എനിക്ക് ഇപ്പോഴും ബോധ്യമില്ല. പക്ഷേ നമുക്ക് കാത്തിരുന്ന് കാണാം -ചാൻസലർ പറഞ്ഞു.