ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി തൊഴിലാളി യൂണിയനുകൾ.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ പ്രമുഖ യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎംഎസ് മാത്രമാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കുമെന്ന വിവരം യൂണിയനുകൾ കെഎസ്ആർടിസി സിഎംഡിക്ക് രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾ ബുധനാഴ്ച സർവീസ് നടത്തുമെന്നും, ജീവനക്കാർ സംതൃപ്തരായതുകൊണ്ട് അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ മുൻ പ്രസ്താവന. ‘ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങൾ പോലും പരിഗണിച്ചു. അവർക്ക് യാതൊരു അസംതൃപ്തിയുമില്ല. കെഎസ്ആർടിസി ഒരു പൊതുഗതാഗത സംവിധാനമാണ്. അതിനാൽ പണിമുടക്കിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് വിശ്വാസം. സമരം ചെയ്യേണ്ട സാഹചര്യം നിലവിൽ കെഎസ്ആർടിസിക്കില്ല,’ മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് പത്തോളം തൊഴിലാളി യൂണിയനുകൾ സംയുക്തമായി ബുധനാഴ്ച അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. യൂണിയനുകൾ മുന്നോട്ടുവെച്ച 17 ഇന നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ ശക്തമായ നടപടി.
വിവിധ വിഭാഗങ്ങളിലായി ഏകദേശം 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. ഇതോടെ നാളത്തെ കെഎസ്ആർടിസി സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ട്, ഇത് യാത്രക്കാരെ കാര്യമായി ബാധിച്ചേക്കും.