കൊച്ചി: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന വീണാ ജോർജിന്റെ ആരോപണത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ്. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നതല്ല തന്റെ ജോലി.
മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നിരിക്കുകയാണ്.
പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റമുണ്ടാകും. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് എസ്ഐടി വ്യക്തമാക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.
അറസ്റ്റിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിന് എതിരായ ആരോപണം വഴി തിരിച്ച് വിടാനാണ് ശ്രമിച്ചത്. തന്ത്രി ജയിലിൽ കിടന്നതിൽ അന്വേഷണം വേണം. തന്ത്രി എന്ത് കുറ്റം ചെയ്തുവെന്ന് എസ്ഐടി പറയണം. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.



