തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിനെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. എസ്ഐടി കസ്റ്റഡി അപേക്ഷ നൽകും.
കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിൽ പോറ്റിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയേക്കും. തുടർന്നാവും സന്നിധാനത്ത് എത്തിച്ചുളള തെളിവെടുപ്പ്.
നിലവിൽ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് പോറ്റി. നരേഷ്, ഗോവർധൻ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും എന്നാണ് വിവരം. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്നാണ് എസ്ഐടി ആവശ്യം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.



