മുനമ്പം ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ ലക്ഷ്യം മതവിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കലല്ലെന്ന് ആണ് അദ്ദേഹം വ്യക്തമാക്കിയത്.
രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം യോജിച്ചതല്ലെന്നും, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.എസ്. ഹംസ പറഞ്ഞു. ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം മെയ് 17നകം വഖഫ് ഭൂമികൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് അവസാന ഘട്ടത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. അതിവേഗത്തിൽ എടുത്ത തീരുമാനം അല്ല ഇതെന്നും, പിന്നീട് രജിസ്ട്രേഷൻ സമയപരിധി ഒരു മാസം കൂടി നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സർക്കാർ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ സർക്കാർ അവസാന ഘട്ടത്തിൽ എടുത്ത ചില തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമർശനം. വഖഫ് ബോർഡിനെ ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയ നടപടി സമൂഹത്തിൽ അനാവശ്യ ആശങ്ക സൃഷ്ടിച്ചുവെന്നും, ഇതിലൂടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കാനുള്ള സാഹചര്യം രൂപപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതോടെ അവിടെ താമസിക്കുന്നവർ കയ്യേറ്റക്കാരായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. എന്നാൽ മുനമ്പം സ്വദേശികളെ ഒഴിപ്പിക്കില്ലെന്നും, സർക്കാർ നിയമപരമായ രീതിയിലാണ് വിഷയത്തിൽ മുന്നോട്ട് പോകുകയെന്നും അദ്ദേഹം ഉറപ്പ് നൽകി.
മുനമ്പം വിഷയത്തിൽ സംഘ്പരിവാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും, സിപിഎമ്മും സമാന സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.



