മുംബൈയിലെ തിരക്കേറിയ ഭാണ്ഡുപ്പ് സ്റ്റേഷൻ റോഡിൽ ബെസ്റ്റ് (BEST) ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് റിവേഴ്സ് പാഞ്ഞുകയറി നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകളടക്കം നാല് പേരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. റോഡരികിൽ നിന്നിരുന്ന ആളുകൾക്കിടയിലേക്കാണ് ബസ് അപ്രതീക്ഷിതമായി പിന്നോട്ട് പാഞ്ഞുകയറിയത്. ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബസ് പെട്ടെന്ന് പിന്നോട്ട് വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതിനിടയിൽ ബസ് പലരെയും ഇടിച്ചുതെറിപ്പിക്കുകയും ചിലരുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.



