കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്നും വിജിലന്‍സ് പിടികൂടിയ തൃക്കാക്കര സിഐ സുധീറിനെതിരെ കൂടുതല്‍ അന്വേഷണം. സിഐക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിഐ പണപ്പിരിവ് നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

സ്റ്റേഷന്‍ നവീകരണത്തിന്‍റെ പേരില്‍ സിഐ വ്യാപകമായി പണം പിരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, മാര്‍ച്ച് ഏഴിനായിരുന്നു ചേരാനല്ലൂരിലെ സ്പായില്‍ നിന്നും സിഐയെ വിജിലന്‍സ് പിടികൂടിയത്. ഇതിന് പിന്നാലെ സുധീറിനെ ജില്ല ഹെഡ് ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സിഐ സ്ഥിരമായി സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. എന്നാല്‍ പിടികൂടുന്ന സമയത്ത് സിഐയുടെ പക്കല്‍ നിന്ന് പണം കണ്ടെത്താനായിരുന്നില്ല.