കൊച്ചി: കേരളം ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടുമെന്ന് കളമശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം.പി. ബിനു. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എംഎല്‍എമാര്‍ മാറി മാറി വന്നു കല്ലിട്ടു പോകുന്നത് മാത്രമേയുള്ളു, പലയിടത്തും കല്ലു മുളയ്ക്കാറായി. അതിനാല്‍ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ വിജയം നേടും എന്ന് എം.പി. ബിനു ദീപിക ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം

കേരളം മുഴുവനും ഒരു ത്രിപുരയായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും അമ്മമാരും വിദ്യാര്‍ഥികളും ദിവസേനെ എന്‍ഡിഎയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കളമശേരി ഏറ്റവും കൂടുതല്‍ കമ്പനികളുള്ള മണ്ഡലമാണ്. കമ്പനി പ്രവര്‍ത്തകരോടൊക്കെ സംസാരിച്ചു. ഇവിടെ ഭരണം പിടിക്കും.

കെപിസിസി അംഗവും ബിജെപിയിലേക്ക്

മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് വന്നത് വോട്ടായി മാറും. ഇനി വരുന്ന ഓരോ ദിവസവും ഇങ്ങനെ വന്നു കൊണ്ടിരിക്കും. ഒരുപാട് സാധാരണക്കാര്‍ ആത്മാര്‍ഥമായാണ് പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. എംഎല്‍എമാര്‍ വരെ ഈ പ്രസ്ഥാനത്തെ വിശ്വസിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കെപിസിസി അംഗമായ ഒരു വനിത എന്നോട് സംസാരിച്ചിരുന്നു, ബിജെപിയിലേക്ക് വരാന്‍ തയാറാണ് എന്ന് പറഞ്ഞു കൊണ്ട്. അതുപോലെ ഓരോ ദിവസവും നേതാക്കള്‍ എത്തും. വിദ്യാഭ്യാസവും അറിവും ഉള്ളവരും ഉന്നത പദവിയില്‍ ഇരിക്കുന്നവരും ബിജെപിയിലേക്ക് വരുന്നുണ്ട്. സെന്‍കുമാര്‍, ശ്രീലേഖ, ജേക്കബ് തുടങ്ങിയ ഡിജിപിമാര്‍ വന്നു. ഡിജിപിമാര്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ ആദ്യം തന്നെ എന്‍ഡിയിലേക്കാണ് വരുന്നത്.

ഡീല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ശരിക്കും ഡീല്‍ നടക്കുന്നത്. അല്ലാതെ ബിജെപി ആയിട്ട് ഡീല്‍ ഒന്നും നടക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബിജെപിയെ അകറ്റി നിര്‍ത്താനായി ഇവര്‍ ഒന്നായി. ട്വന്‍റി20യെ അകറ്റി നിര്‍ത്താനായി മറ്റെല്ലാ പാര്‍ട്ടികളും ഒന്നിച്ചു നിന്നു കൊണ്ട് മത്സരിച്ചു.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒന്നിക്കേണ്ടവരാണ്. ഭാവിയില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന ഇന്ത്യാസഖ്യമാണ് ഇവിടെ വരിക. ത്രിപുരയില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 49 സീറ്റില്‍ ഇന്ത്യാസംഖ്യത്തെ പരാജയപ്പെടുത്തി കൊണ്ട് അധികാരത്തില്‍ വന്നു. അതുപോലെ 140 സീറ്റുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

പ്രാധാന്യം ശുചിത്വത്തിന്

ബിജെപി ശുചിത്വത്തിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. പെരിയാറിലെ വെള്ളം രണ്ടു നിറത്തിലാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. മലിനമായ വെള്ളം പോലും കമ്പനികളില്‍ നിന്നും ഒഴുക്കി വിടുന്നുണ്ട്. ലൈസന്‍സ് കൊടുക്കുമ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തു നല്‍കുന്ന പരിപാടിയാണിത്.

കുടിവെള്ളമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ആവശ്യം. അതിനു വേണ്ടി പെരിയാര്‍ ശുചീകരിക്കും. ഇപ്പോള്‍ വ്യവസായ മേഖലകള്‍ എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ വ്യവസായവും കച്ചവടവും എല്ലാം വന്നാലാണ് നാട് നന്നാവുകയുള്ളു. പ്ലസ്ടു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഇവിടെ ഇല്ല.

കോട്ടയത്ത് എന്‍ഡിഎയുടെ ചാര്‍ജ് ഉണ്ടായപ്പോള്‍ കണ്ടത് അവിടെ 25,000 വീടുകളാണ് അടച്ചിട്ടിരിക്കുന്നത്. നമ്മുടെ കുട്ടികളെ ഇവിടെ തന്നെ പഠിപ്പിക്കാനുള്ള നല്ല സാഹചര്യം മോദിജി ഉണ്ടാക്കുന്നുണ്ട്. ഇവിടുത്തെ വ്യവസായത്തെ തമിഴ്നാട് മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിക്കും. ഡിഎംകെയോ കോണ്‍ഗ്രസോ തമിഴ്നാട്ടില്‍ ഏത് സര്‍ക്കാരും ആകട്ടെ.

വികസനം ഉണ്ടെങ്കില്‍ അത് നമ്മുടെ നാട്ടിലും നടപ്പിലാക്കേണ്ടേ. അതോടൊപ്പം തന്നെ നമ്മുടെ കുട്ടികളെ ഇവിടെ തന്നെ സംരക്ഷിക്കുന്ന വലിയ പ്രവര്‍ത്തനം ഐടി മേഖലയില്‍ ഉണ്ടാക്കിയ പുരോഗതി പോലെ തന്നെ നടത്തും. എല്ലാം നടപ്പിലാക്കാന്‍ കമ്മിഷന്‍ വാങ്ങി പോയതു കൊണ്ട് മാത്രം കാര്യമില്ല. എല്ലാം നടപ്പിലാക്കേണ്ടേ.

മോദിജി രാപകല്‍ ഇല്ലാതെ ഓടുകയല്ലേ. ഉറക്കമില്ലാതെ, ശരീരം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അതുപോലെയാകണം രാഷ്ട്രീയ പ്രവര്‍ത്തനം. അല്ലാതെ നമ്മുടെ കുടുംബം വളരാനുള്ള പ്രവൃത്തിയാകരുത്. ഇ.കെ. നായനാര്‍, എ.കെ.ജി, കെ. കരുണാകരന്‍ ഒക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണ്. എന്നാല്‍ ഇപ്പോഴുള്ള മന്ത്രിമാര്‍ ഒന്നും പണിയെടുത്ത് ജീവിച്ചിട്ടില്ല. ഇന്ന് അവരുടെ സമ്പത്ത് എന്താണ് നോക്കിയേ.

കേരളത്തില്‍ ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടും

ബിജെപിക്ക് വലിയ പ്രചാരണ തന്ത്രങ്ങള്‍ ഇല്ല. ജനങ്ങളിലേക്ക് ബൂത്ത് തലത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ തന്നെ ആവേശമാണ്. അമ്മമാര്‍ക്ക്, വിദ്യാര്‍ഥികള്‍ക്ക് ഒക്കെ ആവേശമാണ്. ഭയം മാറി. ഇന്ന് മോദിജിയുടെ വികസനത്തിന്‍റെ പ്രഭാവം എല്ലാ കുടുംബങ്ങളിലും ഉണ്ട്.

പറവൂര്‍ മണ്ഡലത്തിലെ ചെട്ടിക്കാട് പള്ളിയിലേക്കുള്ള പാലം ഓരോ എംഎല്‍എമാര്‍ വന്നിട്ടും കല്ലിട്ട് കല്ലിട്ട് പോവുകയാണ്. ഇന്ന് അതു മുളയ്ക്കുമെന്ന സ്ഥിതിയിലാണ്. അതുപോലെ കല്ല് ഇട്ടിട്ടുള്ള സ്ഥിതി എല്ലായിടത്തുമുണ്ട്.