മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുടെ കാലാവധി സംബന്ധിച്ച് രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ കാലങ്ങളായി ഉയര്‍ത്തുന്ന പരാതി പരിഹരിക്കാനുള്ള സജീവമായ ഇടപെടലില്‍ കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ വിപണിയിലുള്ള മിക്ക പ്രീപ്പെയ്ഡ് പ്ലാനുകളും 28 ദിവസത്തെ കാലാവധിയിലാണ് വരുന്നത്. ഇത് കാരണം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് 13 തവണ റീചാര്‍ജ് ചെയ്യേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നു. 

ഈ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ഒരു മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന 30 ദിവസത്തെ പ്ലാനുകള്‍ കൂടുതല്‍ ജനകീയമാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദ്ദേശപ്രകാരം എല്ലാ കമ്പനികളും നിര്‍ബന്ധമായും അവരുടെ പ്ലാനുകളില്‍ 30 ദിവസത്തെ ഒരു ഓപ്ഷനെങ്കിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. നിലവില്‍ കമ്പനികള്‍ 30 ദിവസത്തെ പ്ലാനുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവ സാധാരണക്കാരിലേക്ക് എത്തുന്നില്ല. 

ഈ സാഹചര്യത്തില്‍ ഇത്തരം ദീര്‍ഘകാല പ്ലാനുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്പനികളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ 30 ദിവസത്തെ പ്ലാനുകള്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 28 ദിവസത്തെ പ്ലാന്‍ എന്നത് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക പണം ഈടാക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണെന്നും ഇത് നിര്‍ത്തലാക്കി 30 ദിവസത്തെ പ്ലാനുകള്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  ഒരു വര്‍ഷം 365 ദിവസം ഉള്ളപ്പോള്‍ 28 ദിവസത്തെ റീചാര്‍ജ് ചെയ്യുമ്പോള്‍ ലഭിക്കുന്നത് 336 ദിവസത്തെ സേവനം മാത്രമാണ്. ബാക്കിയുള്ള 29 ദിവസങ്ങള്‍ക്കായി ഉപഭോക്താക്കള്‍ ഒരു മാസത്തെ അധിക തുക കൂടി ചിലവാക്കേണ്ടി വരുന്നു. ഈ അധിക സാമ്പത്തിക ഭാരം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ടെലികോം കമ്പനികള്‍ക്ക് അവരുടെ പ്ലാനുകള്‍ നിശ്ചയിക്കാനുള്ള സ്വതന്ത്രമായ അവകാശം നല്‍കുന്ന ‘താരിഫ് ഫോര്‍ബിയറന്‍സ്’ എന്ന നയമാണ് നിലവില്‍ രാജ്യത്ത് തുടരുന്നത്. ഇതനുസരിച്ച് ട്രായ് നേരിട്ട് പ്ലാനുകളുടെ വില നിശ്ചയിക്കാറില്ല. എങ്കിലും വിപണിയിലെ മത്സരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനും ട്രായ് ഇടപെടാറുണ്ട്.  കാലാവധി കഴിഞ്ഞ ഉടന്‍ തന്നെ ഇന്‍കമിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന കമ്പനികളുടെ നടപടിയും ഇപ്പോള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. ടെലികോം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ അഭിപ്രായങ്ങള്‍ റെഗുലേറ്ററില്‍ നിന്ന് തേടിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ മൊബൈല്‍ റീചാര്‍ജ് രംഗത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവിലുള്ള പ്ലാനുകളുടെ കാലാവധി പുനക്രമീകരിക്കുന്നതിനെക്കുറിച്ചും ഇന്‍കമിംഗ് സേവനങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ട്രായ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. 30 ദിവസത്തെ പ്ലാനുകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയുന്ന തുക വളരെ വലുതാണ്. കമ്പനികളുടെ ലാഭത്തേക്കാള്‍ ഉപരിയായി സാധാരണക്കാരുടെ പോക്കറ്റ് ചോരാതിരിക്കാനാണ് മന്ത്രാലയം ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.