ശ്രീലങ്കയിലെ പുതിയ ഭരണഘടനയിലെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴരുടെ അവകാശങ്ങൾ പുതിയ ഭരണഘടനയിൽ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ പരിഷ്കാരങ്ങൾ തമിഴ് സമൂഹത്തെ അരികുവൽക്കരിക്കാനും വംശീയ സംഘർഷങ്ങൾ വീണ്ടും ആളിക്കത്തിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘സമത്വത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും തത്വങ്ങൾ ഉൾപ്പെടുത്താതെ നിർമിക്കപ്പെടുന്ന ഏതൊരു പുതിയ ഭരണഘടനയും അനീതിയും അസ്ഥിരതയുമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് പുതിയ സംഘർഷങ്ങൾക്കും മാനുഷിക പ്രതിസന്ധികൾക്കും കാരണമാകും’. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് നേതാക്കളുടെ പ്രാതിനിധ്യങ്ങൾ ഉദ്ധരിച്ച് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.
ഏകീകൃത ഭരണ മാതൃകയെ കുറിച്ചുള്ള ആശങ്കകൾ
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ കീഴിലുള്ള ശ്രീലങ്കൻ സർക്കാർ വംശീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ മറവിൽ ഭരണഘടനാ പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുകയാണ്. എന്നാൽ ഇത് രാജ്യത്തിൻറെ ഏകീകൃത സ്വഭവം ശക്തിപ്പെടുത്താനേ സഹായിക്കൂ. ഇത് തമിഴരുടെ രാഷ്ട്രീയ സ്വയം ഭരണത്തിനായുള്ള ന്യായമായ അഭിലാഷങ്ങളെ അവഗണിക്കുന്നതും കൂടുതൽ അരികുവൽക്കരിക്കുന്നതുമാണെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
ഹിന്ദി അടിച്ചേൽപ്പിക്കുന്നു: യുപി, ബീഹാർ കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി രാജ് താക്കറെ
ചരിത്രപരവും സാംസ്കാരികവും വൈകാരികവുമായ ആഴത്തിലുള്ള ബന്ധങ്ങൾ കാരണം ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങളും അഭിലാഷങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ തമിഴ്‌നാട് മുൻപന്തിയിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രിയെ ഈ വിഷയം ധരിപ്പിക്കേണ്ടത് തൻറെ കടമയാണെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
തിമ്പു തത്വങ്ങളുടെ പ്രസക്തി
1985-ൽ ഭൂട്ടാനിൽ നടന്ന സമാധാന ചർച്ചകളിൽ രൂപപ്പെടുത്തിയ തിമ്പു തത്വങ്ങളുടെ ശാശ്വത പ്രസക്തി സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. ശ്രീലങ്കയിലെ തമിഴരെ അംഗീകരിക്കുക, വടക്കൻ, കിഴക്കൻ പ്രവിശ്യകളെ അവരുടെ പരമ്പരാഗത മാതൃരാജ്യമായി അംഗീകരിക്കുക, സ്വയം നിർണ്ണയാവകാശം സ്ഥിരീകരിക്കുക, മലയോര തമിഴർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും തുല്യതയും വിവേചനരഹിതവും ഉറപ്പാക്കുന്ന ഒരു ഫെഡറൽ ഭരണ സംവിധാനം സ്ഥാപിക്കുക എന്നിവയാണ് ഈ തത്വങ്ങൾ ആവശ്യപ്പെടുന്നത്.
ശ്രീലങ്കയിൽ സമാധാനത്തിനും നീതിക്കും ദീർഘകാലമായി പ്രതിബദ്ധതയുള്ള ഒരു പ്രാദേശിക ശക്തി എന്ന നിലയിൽ ഇന്ത്യയ്ക്ക് ഈ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള ധാർമ്മികവും തന്ത്രപരവുമായ അനിവാര്യതയുണ്ടെന്നും 1987 ലെ ഇന്തോ-ശ്രീലങ്ക കരാർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ചരിത്രപരമായ പങ്ക് അനുസ്മരിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
ദീർഘകാല വിവേചനവും നിലവിലെ ആശങ്കകളും
ഏഴ് പതിറ്റാണ്ടിലേറെയായി ശ്രീലങ്കൻ തമിഴർ വ്യവസ്ഥാപിതമായ വിവേചനവും അക്രമവും അവകാശ നിഷേധവും നേരിടുകയാണ്. ഒരു ഏകീകൃത സംസ്ഥാന ഘടനക്ക് ഊന്നൽ നൽകിയ 1947, 1972, 1978 വർഷങ്ങളിലെ ഭരണഘടനകൾ, തമിഴ് ജനതയെ അടിച്ചമർത്താനാണ് സഹായിച്ചതെന്ന് സ്റ്റാലിൻ കത്തിൽ ഓർമിപ്പിച്ചു.



