ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് തിരുമംഗലം പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു മുനീർ ആലുവയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തമിഴ്നാട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ അടുത്തിടെ അറസ്റ്റിലായ മിനു മുനീർ, ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ പോലീസ് നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ, ബാലചന്ദ്രമേനോനെതിരെ മിനു നൽകിയ ലൈംഗികാതിക്രമ പരാതി തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിയിരുന്നു.
സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം