കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തില്‍ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് വന്നാല്‍ അതിന്റെ മഹത്വം തനിക്ക് മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ പറഞ്ഞ വാക്കുകള്‍ വക്രീകരിക്കുന്നത് എന്തിനാണെന്നും എയിംസ് കേരളത്തില്‍ വന്നിരിക്കുമെന്നും അദ്ദേഹം ആര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ എയിംസിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ വരില്ല. തന്നെ അടുത്ത തവണ വിജയിപ്പിക്കാന്‍ മറ്റ് അനേകം കാര്യങ്ങള്‍ കാണും. എയിംസിന്റെയും ആര്‍ആര്‍ടിസിയും പേരില്‍ വോട്ട് ചോദിക്കാന്‍ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘എയിംസ് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മറുപടി പിന്നീട്. ഒരാഴ്ച്ച കഴിഞ്ഞ് എല്ലാ കാര്യങ്ങളും പറയാം. ബജറ്റില്‍ ഇല്ലാതെ വന്ദേഭാരത് എങ്ങിനെ എത്തി. അതുപോലെ എയിംസ് വരും. എയിംസിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ ഞാന്‍ വരില്ലെന്നും’ അദ്ദേഹം ആവര്‍ത്തിച്ചു.പൂരം കലക്കല്‍ സംഭവത്തിനുപിന്നില്‍ ഉദ്യോഗസ്ഥരുടെ അപക്വനടപടികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം അലങ്കോലമായതില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി പറഞ്ഞത് എങ്ങിനെ ഒത്തുപോകുമെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി കഴിഞ്ഞവര്‍ഷത്തെ പൂരം മനോഹരമാക്കണമെന്ന് ആത്മാര്‍ഥമായി പറഞ്ഞു. അതിനുവേണ്ടി വിളിച്ച യോഗത്തില്‍ താനും പങ്കെടുത്തു. മന്ത്രി രാജനും മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം പറഞ്ഞു. യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ആദ്യ അഞ്ചുവാചകങ്ങളിലൊന്നാണ് ഉദ്യോഗസ്ഥരുടെ അപക്വനിലപാടെന്നത്. ഇത് ആരും പരാമര്‍ശിച്ചുപോലുമില്ലെന്നും സുരേഷ്ഗോപി കുറ്റപ്പെടുത്തി. അന്വേഷണസമിതിക്കു താന്‍ നല്‍കിയ മൊഴിയില്‍ ഇത് പറഞ്ഞിട്ടുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. മുഖ്യമന്ത്രി അന്നുപറഞ്ഞ ഈ വാചകം ഇപ്പോള്‍ നിങ്ങള്‍ പറയുന്ന റിപ്പോര്‍ട്ടും എങ്ങിനെയാണ് ഒത്തുപോകുക എന്ന് സുരേഷ്ഗോപി ചോദിച്ചു.