തനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിവാദങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും മന്ത്രി പ്രതികരിച്ചു. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഉയരുന്ന ആരോപണങ്ങൾ തന്റെ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണെന്ന് മന്ത്രി പറഞ്ഞു. ‘ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ട്. എനിക്ക് എപ്പോഴും വീട്ടിൽ തന്നെയാണ് ശത്രുക്കളുള്ളത്’ – അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്ര അധഃപതനം തനിക്കില്ലെന്നും ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും താൻ അവ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെയും മന്ത്രി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ആർ. ശ്രീലേഖ ഇപ്പോൾ തീർക്കുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രീലേഖ ആരാണെന്നും മന്ത്രി ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു രോഗമാണ്. ആരോപണം ഉന്നയിക്കുന്നവർ അത് ആസ്വദിക്കട്ടെ. താൻ ജനങ്ങൾക്ക് നന്മ ചെയ്തിട്ടുണ്ടെങ്കിൽ അവർ തന്നെ ജയിപ്പിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ സംഘടനയിലെ പദവി രാജിവയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുകുമാരൻ നായരുടെ കാലം മുഴുവൻ അദ്ദേഹത്തിന്റെ നിഴൽ പോലെ നിൽക്കണമെന്ന് അച്ഛൻ (ആർ. ബാലകൃഷ്ണപിള്ള) തന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്ക് താൻ അനുസരിക്കും. പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്. താൻ ആ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.