സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നെ മന്ത്രിമാരുടെയും സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘തുടക്കം’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസ്റ്റം മോശമായാൽ അത് നേരിട്ട് ബാധിക്കുന്നത് തന്നെ മാത്രമായിരിക്കുമെന്നും, പാർട്ടിക്ക് അകത്ത് ചില പ്രശ്നങ്ങൾ ഉണ്ടായാൽ പോലും സിസ്റ്റത്തോട് സഹകരിക്കുന്ന എല്ലാ ജീവനക്കാരെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേദിയിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഏത് കാലഘട്ടത്തിലാണ് നിയമിക്കപ്പെട്ടതെന്നും അവരുടെ ആഭിമുഖ്യം ആരോടാണെന്നും തനിക്ക് കൃത്യമായി അറിയാമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. എന്നാൽ ആരോഗ്യ വകുപ്പിനെ ഒരു കാരണവശാലും അനാരോഗ്യ വകുപ്പാക്കി മാറ്റാൻ ആരെയും അനുവദിക്കില്ല. 

ഈ സിസ്റ്റത്തോട് സഹകരിക്കുന്ന എല്ലാവരെയും താൻ സംരക്ഷിക്കുമെന്നും അതിന് അടിവരയിടുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ ആരോഗ്യ വകുപ്പിനെ നേരെയാക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജുകളിൽ രോഗികൾ നിലത്ത് കിടക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്നത് തൻ്റെ വലിയൊരു ആഗ്രഹമാണ്. എന്നാൽ ഇത് പറഞ്ഞപ്പോൾ, സർക്കാർ ആശുപത്രികളിലെ തിരക്ക് കുറച്ച് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് വിടാനുള്ള പദ്ധതിയാണോ ഇതിന് പിന്നിലെന്ന് ചിലർ സോഷ്യൽ മീഡിയയിലൂടെ സംശയം പ്രകടിപ്പിച്ചു. ഇത്തരം പ്രതികരണങ്ങൾ നോക്കിയാൽ ഒന്നും നടത്താൻ കഴിയില്ലെന്നും സന്യാസം സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയധികം രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നതെന്ന് ചടങ്ങിൽ ഉയർന്നുവന്ന പ്രധാന നിരീക്ഷണങ്ങളെ ശരിവെച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. 

ചെറിയ അസുഖങ്ങൾക്ക് പോലും ആളുകൾ മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്. മുൻപ് വക്കം പുരുഷോത്തമൻ കേരളത്തിൻ്റെ ആരോഗ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ ആശുപത്രിയെ ഒരു റഫറൽ ആശുപത്രിയാക്കി മാറ്റിയതും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നതും. എന്നാൽ പിന്നീട് വീണ്ടും പഴയപടിയായി. നിലവിലെ റഫറൽ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കോഴിക്കോട് സന്ദർശിച്ചപ്പോൾ അവിടുത്തെ ജില്ലാ ആശുപത്രിയിൽ മുറിവിന് മരുന്ന് വെച്ചുകെട്ടുന്ന സൗകര്യം മാത്രമേ ഉള്ളൂവെന്നും എല്ലാം നേരെ മെഡിക്കൽ കോളജിലേക്ക് വിടുകയാണെന്നും അവിടുത്തെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ വന്ന് ധരിപ്പിച്ചു. മറ്റ് ചില പുതിയ മെഡിക്കൽ കോളജുകളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്തതുകൊണ്ട് അവിടുത്തെ രോഗികളും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തുകയാണ്. 

രോഗികൾ നിലത്ത് കിടക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെങ്കിൽ താഴെത്തട്ടിലുള്ള ആശുപത്രികളൊക്കെ ആദ്യം നേരെയാക്കണം. അതിനായി വെറുതെ സിസ്റ്റത്തെ കുറ്റപ്പെടുത്തിയിരിക്കാൻ താനില്ലെന്നും സിസ്റ്റം മാറ്റാനാണ് നമ്മളൊക്കെ തലപ്പത്തിരിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.

ആരോഗ്യ വകുപ്പ് നിരന്തരമായ ജനകീയ നിരീക്ഷണത്തിലാണ് പ്രവർത്തിക്കുന്നത്. ചികിത്സിച്ച് വേദനപ്പെടുത്തുന്നവരാണ് ഡോക്ടർമാർ, എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ജോലി. ഡോക്ടർമാർ ആരും ദൈവദൂതന്മാർ ഒന്നുമല്ലെങ്കിലും അവരുടെ ഭാഗത്തുനിന്ന് നല്ലൊരു സമീപനമുണ്ടായാൽ രോഗിയുടെ പകുതി വിഷമങ്ങൾക്കും ആശ്വാസമാകും. 

എന്നാൽ ഒരു ഡോക്ടർക്ക് ഒരു ദിവസം എത്രപേരെ നോക്കാൻ കഴിയുമെന്ന പരിമിതിയുമുണ്ട്. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തപ്പോൾ അവർക്കും വലിയ മാനസിക പ്രയാസങ്ങൾ ഉണ്ടാകുമെന്ന യാഥാർഥ്യം മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഈ പദ്ധതിയുടെ യഥാർഥ ജീവനാഡി ശുചീകരണ തൊഴിലാളികളാണ്. അവർ നന്നായി ജോലി ചെയ്താൽ അതിൻ്റെ ക്രെഡിറ്റ് അവർക്ക് തന്നെയാണ്. എല്ലാവരും ഒരു കുടുംബമായി മുന്നോട്ട് പോകണമെന്നും ശുചീകരണത്തിന് ശേഷമുള്ള അടുത്ത ലക്ഷ്യം രോഗികൾ നിലത്ത് കിടക്കുന്ന അവസ്ഥ പൂർണമായി ഒഴിവാക്കുക എന്നതാണെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.

ചടങ്ങിൽ വി മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.