ഡെറാഡൂൺ: മുസ്‌ലിമിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയ ബജ്‌രംഗ് ദൾ പ്രവർത്തകരെ ഒറ്റയ്ക്കു തുരത്തിയ ദീപക് കുമാർ എന്ന യുവാവിനെതിരേ കേസ് എടുത്തതിൽ വ്യാപക പ്രതിഷേധം.
കടയ്ക്കു മുന്നിലെത്തിയ സംഘർഷമുണ്ടാക്കിയതിന് ബജ്‌രംഗ് ദൾ പ്രവർത്തകർക്കെതിരെ ആദ്യം കേസെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിലാണ് ഇവരെ തടയാൻ മുന്നിട്ടിറങ്ങിയ ദീപക് കുമാർ എന്ന യുവാവിനെതിരേയും കേസെടുത്തത്. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബാ ഡ്രസ് എന്ന തുണിക്കടയ്ക്കു മുന്നിൽ കഴിഞ്ഞ ജനുവരി 26നായിരുന്നു നാടകീയ സംഭവങ്ങൾ.

30 വർഷമായ പേര്

ബാബാ സ്കൂൾ ഡ്രസ് എന്ന പേരിൽ 30 വർഷമായി കട പ്രവർത്തിച്ചുവരികയായിരുന്നു. ബാബ എന്ന പേരു ചേർത്ത കടകൾ വേറെയും ആ നഗരത്തിലുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം മുന്പ് ഒരു കടയുടെ പേരിലെ ബാബ മാറ്റണമെന്ന് ഒരു സംഘം ബജ്‌രംഗ്ദൾ പ്രവർ‌ത്തകർ ആവശ്യപ്പെട്ടു. കോട്‌ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്‍റെ പേരിന്‍റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരിൽനിന്ന് ഇതുമാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രണ്ടു തവണ പ്രവർത്തകർ എത്തി ബഹളം കൂട്ടിയിരുന്നു. 70 വയസുള്ള വക്കീൽ അഹമ്മദ് ആയിരുന്നു കടയുടെ ഉടമസ്ഥൻ.

റിപ്പബ്ലിക് ദിനത്തിൽ വീണ്ടും നാൽപതോളം പേരെത്തി കടയുടെ മുന്നിൽ ബഹളംകൂട്ടി. ഈ സമയം സുഹൃത്തിനൊപ്പം സമീപത്തെ കടയിൽ നിൽക്കുകയായിരുന്നു ദീപക് കുമാർ. ബഹളം കേട്ട് എന്താണെന്ന് അദ്ദേഹമെത്തി അന്വേഷിച്ചു. നീ ഇതിൽ ഇടപെടേണ്ടെന്നു പറഞ്ഞു പ്രവർത്തകർ താക്കീത് നൽകി. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന ദീപക് മറ്റുള്ളവർക്കു ബാബ എന്നു ചേർക്കാമെങ്കിൽ വക്കീൽ അഹമ്മദ് ഇട്ടാൽ എന്താ കുഴപ്പമെന്നു ചോദിച്ചു. അവർ ഹിന്ദുക്കളാണെന്നായിരുന്നു സംഘത്തിലുള്ളവരുടെ മറുപടി.