തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിച്ച സമയത്ത് ഉണ്ടായിരുന്ന 31 രോഗികളെ മറ്റു ഐസിയു വിഭാഗങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിച്ചെന്നും ആവശ്യമായ ചികിത്സ തുടരുന്നതിനായി ഒരു പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
സംഭവത്തിൽ രോഗികൾക്ക് പൊള്ളലോ മറ്റു ശാരീരിക പരിക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികൾക്കും ഇതിനുമുമ്പ് ലഭിച്ചുകൊണ്ടിരുന്ന ക്രിട്ടിക്കൽ കെയർ ചികിത്സകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.
മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നടന്ന തീ പിടിത്തവുമായി ബന്ധപ്പെട്ട് മറ്റു വാർഡുകളിലേക്ക് മാറ്റിയ രോഗികൾക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ സന്ദർശിച്ച ശേഷമുള്ള മെഡിക്കൽ ബോർഡ് യോഗമാണ് രോഗികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമാക്കിയത്.
ആശുപത്രി സ്റ്റാഫുകളിൽ ചിലർക്ക് പുക ശ്വസിച്ചതുമൂലം നേരിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും നില തൃപ്തികരമാണ്. രോഗികളുടെ സുരക്ഷയുംതുടർ ചികിത്സയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.



