ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ അമിതവേഗത്തിൽ വന്ന കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആകാശ് പാണ്ഡെ (22) യാണ് മരിച്ചത്. കാറോടിച്ച ഗോൾഡൻ സാഹ്നിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒന്പതിന് ആകാശും മൂന്ന് സുഹൃത്തുകളും രണ്ട് ബൈക്കുകളിലായി മൊഹദ്ദിപൂർ ഓവർബ്രിഡ്ജിലൂടെ പോകുന്പോഴായിരുന്നു അപകടം സംഭവിച്ചത്. ആകാശ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാൾ നിസാര പരിക്കുകളോടെ പരിക്കേറ്റു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.



