ഗുജറാത്തിൽ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഭൂപേന്ദ്ര പട്ടേൽ സർക്കാർ തീരുമാനിച്ചു. പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി വധൂവരന്മാരുടെ മാതാപിതാക്കളെ ഔദ്യോഗികമായി വിവരമറിയിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിബന്ധനകളാണ് പുതുതായി കൊണ്ടുവരുന്നത്. ഇതിനായുള്ള നിയമഭേദഗതിയുടെ കരട് രൂപം വെള്ളി, ശനി (2026 ഫെബ്രുവരി 20, 21) ദിവസങ്ങളിലായി നിയമസഭയിൽ അവതരിപ്പിച്ചു.
പുതിയ നിർദ്ദേശപ്രകാരം വിവാഹിതരാകാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് അസിസ്റ്റന്റ് രജിസ്ട്രാർക്ക് മുൻപാകെ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം. വധൂവരന്മാരുടെ മാതാപിതാക്കളുടെ പേര്, സ്ഥിരമായ വിലാസം, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം നൽകുന്നത് നിർബന്ധമാക്കും.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പത്ത് പ്രവൃത്തിദിവസത്തിനുള്ളിൽ ഇരുപക്ഷത്തെയും മാതാപിതാക്കളെ ഇലക്ട്രോണിക് സംവിധാനങ്ങൾ (വാട്സാപ്പ്, എസ്.എം.എസ്) വഴിയോ നേരിട്ടോ അധികൃതർ വിവരമറിയിക്കും. ലവ് ജിഹാദ് പോലുള്ള സാഹചര്യങ്ങൾ തടയാനും ഐഡന്റിറ്റി മറച്ചുവെച്ച് പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്നത് ഒഴിവാക്കാനും ഇത്തരം കർശനമായ നിബന്ധനകൾ ആവശ്യമാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി. ‘സലീം സുരേഷ് ആയി വരുന്നത് അനുവദിക്കില്ല’ എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
നിലവിൽ രേഖകളും സാക്ഷികളുമുണ്ടെങ്കിൽ പെട്ടെന്ന് വിവാഹ രജിസ്‌ട്രേഷൻ സാധ്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അപേക്ഷ നൽകി 40 ദിവസത്തെ പരിശോധനയ്ക്കും ആക്ഷേപങ്ങൾ കേൾക്കാനുമുള്ള സമയത്തിന് ശേഷം മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കൂ. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ റവന്യൂ ഓഫീസുകളിൽ നിന്ന് കോടതികൾ വഴിയാക്കാനും ഭേദഗതിയിൽ നിർദ്ദേശമുണ്ട്. വിവാഹ ഫോട്ടോകൾ, വിവാഹ ക്ഷണക്കത്ത് (ലഭ്യമാണെങ്കിൽ) എന്നിവയും ഹാജരാക്കണം. സാക്ഷികളുടെ ആധാർ വിവരങ്ങളും ഫോട്ടോകളും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.
ഈ നീക്കത്തെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തപ്പോൾ കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഈ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളുടെ (ആർട്ടിക്കിൾ 21) ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന വ്യക്തികൾക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇത് ബാധിക്കുമെന്ന് അഡ്വ. മഹേഷ് ബാരിയ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. പൈതൃകമായി നിലനിൽക്കുന്ന വിവാഹ ആചാരങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം. കരട് നിയമത്തിന്മേൽ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.



