വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി നടത്തിയ ഒരു പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. സന്ദർശനത്തിനിടെ കൂടെയുണ്ടായിരുന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീക്കിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. 

ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്‍ശനമാണെന്നാണ് പുറത്തുവരുന്ന വിവരം. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പ് കാണാനായി എത്തിയ മമ്മൂട്ടി വീടുകളും മറ്റ് സൗകര്യങ്ങളും പരിശോധിക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. സന്ദർശനത്തിനിടെ വിവിധ നേതാക്കളും ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ഇത് രാഷ്ട്രീയ സന്ദർശനമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് മമ്മൂട്ടി അത്തരത്തിൽ പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്.