മമത ബാനർജിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിലേക്ക്. ഐ-പിഎസി കൽക്കരി കുംഭകോണ കേസിലെ അന്വേഷണം പശ്ചിമ ബംഗാൾ സർക്കാരും മുഖ്യമന്ത്രി മമത ബാനർജിയും തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇഡിയുടെ നീക്കം. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസി ഹർജി സമർപ്പിച്ചു. 

ന്യായവും സ്വതന്ത്രവുമായ അന്വേഷണം നടത്താനുള്ള അവകാശം സംസ്ഥാന യന്ത്രസംവിധാനം തടസ്സപ്പെടുത്തിയതായി ഹർജിയിൽ കേന്ദ്ര ഏജൻസി അവകാശപ്പെട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ സംഭവങ്ങൾ ഇഡി അവരുടെ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട വസ്തുക്കൾ പിടിച്ചെടുക്കുന്നതിലും നിയമപരമായി പരിശോധനകൾ നടത്തുന്നതിലും ഉദ്യോഗസ്ഥരെ തടഞ്ഞതായി സാമ്പത്തിക അന്വേഷണ ഏജൻസി അറിയിച്ചു . മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഭൗതിക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിസരത്ത് നിന്ന് ബലമായി നീക്കം ചെയ്തതായി ഏജൻസി ആരോപിച്ചു.