ഉത്തരാഖണ്ഡിലെ മദ്രസ ബോർഡ് നിർത്തലാക്കാനുള്ള പുഷ്കർ സിംഗ് ധാമി സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഭീതിക്കും ആശങ്കയ്ക്കും വഴിവെച്ചിരിക്കുകയാണ്. 2026 ജൂലൈ മുതൽ മദ്രസ ബോർഡ് പൂർണ്ണമായും ഇല്ലാതാകുകയും പകരം ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എഡ്യൂക്കേഷൻ അതോറിറ്റി നിലവിൽ വരികയും ചെയ്യും. നൂറ്റാണ്ടുകളായി തങ്ങൾ കാത്തുസൂക്ഷിക്കുന്ന സാംസ്കാരികവും മതപരവുമായ അടയാളങ്ങൾ മായ്ക്കപ്പെടുമോ എന്ന ആകുലതയിലാണ് ഇവിടുത്തെ മുസ്ലിം ജനവിഭാഗം. തങ്ങളുടെ വിശ്വാസങ്ങളുമായും ഭാഷയുമായും ഇഴചേർന്നുനിൽക്കുന്ന മദ്രസകളെ ഇല്ലാതാക്കുന്നതിലൂടെ ഒരു ജനതയുടെ വേരുകൾ അറുത്തുമാറ്റാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അവർ ഭയപ്പെടുന്നു.

പുതിയ അതോറിറ്റിയുടെ രൂപീകരണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നാണ് പ്രധാന ആക്ഷേപം. ഫണ്ടിംഗിലെ സുതാര്യത കുറവ് ആരോപിച്ചോ മറ്റ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഏത് സ്ഥാപനത്തിന്റെയും അംഗീകാരം റദ്ദാക്കാൻ അതോറിറ്റിക്ക് അധികാരം ലഭിക്കും. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വേട്ടയാടാൻ ഇടയാക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എൻസിഇആർടി സിലബസ് നിർബന്ധമാക്കുന്നതിലൂടെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യമായ മതപഠനവും സാംസ്കാരിക വിദ്യാഭ്യാസവും ക്രമേണ ഇല്ലാതാക്കപ്പെടുമെന്ന് പണ്ഡിതർ ഭയപ്പെടുന്നു. ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് പുതിയ നീക്കമെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.

വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി സർക്കാർ സങ്കുചിത മനഃസ്ഥിതിയാണ് പുലർത്തുന്നതെന്നും മദ്രസ എന്ന ഉർദു വാക്കിനോട് പോലും അവർക്ക് വിരോധമാണെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ആരോപിച്ചു. മദ്രസകൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രവുമായി അവിഭാജ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഖഫ് ബോർഡിന് പിന്നാലെ മദ്രസ ബോർഡിനെയും ഇല്ലാതാക്കുന്നത് മുസ്ലിം വിഭാഗത്തെ അടിച്ചമർത്താനാണെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് വൈസ് പ്രസിഡന്റ് നജ്മ ഖാൻ കുറ്റപ്പെടുത്തി. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി.

സർക്കാർ തീരുമാനത്തിനെതിരെ പ്രമുഖ മുസ്ലിം സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. മുൻകൂർ നോട്ടീസ് നൽകാതെ മദ്രസകൾക്കെതിരെ നടപടി എടുക്കുന്നത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് സംഘടനയുടെ അധ്യക്ഷൻ മൗലാന അർഷാദ് മദനി പറഞ്ഞു. മദ്രസകൾ അടച്ചുപൂട്ടുന്നത് പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കും. എയ്ഡഡ് അല്ലാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങളെ കോടതിയിൽ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. ഇതിനകം തന്നെ സംസ്ഥാനത്ത് ഇരുന്നൂറ്റമ്പതിലധികം മദ്രസകൾ അടച്ചുപൂട്ടിയ നടപടി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം, മദ്രസ വിദ്യാർഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് ഈ പരിഷ്കാരമെന്നാണ് പുഷ്കർ സിംഗ് ധാമി സർക്കാരിന്റെ വാദം. പുതിയ അതോറിറ്റിയുടെ അധ്യക്ഷനായി സുർജിത് സിംഗ് ഗാന്ധിയെ നിയമിച്ചിട്ടുണ്ട്. മുസ്ലിം, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരെ അതോറിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മതപഠനത്തെ ബാധിക്കില്ലെന്നും സർക്കാർ വക്താക്കൾ പറയുന്നു. മദ്രസ ബോർഡ് പ്രസിഡന്റ് മുഫ്തി ഷാമൂൺ ഖാസിം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ന്യൂനപക്ഷ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട്. എങ്കിലും, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമോ എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്കിടയിൽ പുകയുകയാണ്.