മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കെല്പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികൾകൊണ്ട് തഴുകി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു.

പരീക്ഷാക്കാലം ടെൻഷനടിച്ചു തീർന്നപ്പോൾ, മൊബൈൽ ഫോൺ കൈയിൽ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ ഇതിൽ നിന്നും മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് പള്ളിയിലെ കൊച്ചച്ചൻ പറഞ്ഞത്, പിള്ളേരേ നമ്മുടെ മാത്തു ചേട്ടന്റെയടുത്തൊന്ന് വിട്ടാലോ എന്ന്. ഇൻഫ്ളൂവൻസേഴ്സിന്റെ കാലമല്ലിയോ, മാത്തു ചേട്ടനാണെങ്കിൽ വേണ്ടത്ര അനുഭവോം കെടക്കണൂന്ന് അച്ചൻ പറഞ്ഞപ്പോൾ ഒരു പന്ത്രെണ്ടണത്തിനെ ആട്ടി തെളിച്ച് മാത്തു അപ്പൂപ്പന്റെ പടി കയറ്റി.

മനസ്സില്ലാമനസ്സോടെ പടി കയറി വരുന്ന പിള്ളേരെ കണ്ടപ്പോൾ മാത്തുവിനല്പം അലോസരം തോന്നി.

ഈ കൊച്ചച്ചൻ എന്തു ഭാവിച്ചിട്ടാ എന്റടുത്തയ്ക്ക് നിങ്ങളെ വിട്ടത്, വല്ല പുണ്യാളന്മാരുടെ അടുത്തക്കല്ലെ നിങ്ങളെ പറഞ്ഞയക്കണ്ടത്? എന്നെപ്പോലെ താന്തോ ന്നികളുടെ ജീവിതം, സ്വപ്നം ഒക്കെ കേൾക്കണോ നിങ്ങൾക്ക്?, തിണ്ണയിലെ സിഗരറ്റ് കൂടിൽ നിന്നും തപ്പിയെടുത്ത സിഗരറ്റിന് തീ പിടിപ്പിച്ച് മാത്തു മൂളി.

“വേണം… മാത്തു അപ്പൂപ്പൻ പറഞ്ഞാ മതി, ഞങ്ങള് കേട്ടോളാം. പിന്നെ ഈ തൃശ്ശൂര് അധികം പുണ്യാളന്മാരില്യാന്ന് തോന്നുന്നു”, മുടി നെറുകയിൽ നീളത്തിൽ വെട്ടി പരത്തിയിട്ട ആൺകുട്ടി, താന്തോന്നിയിൽ സ്പാർക്കിൽ ഉടക്കി കൗണ്ടറടിച്ചു. മാത്തുവിന് ചെക്കനെ നന്നായി പിടിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ.

പിന്നെ സൂസന്ന അമ്മാമ്മയോട് പിള്ളേർക്ക് ഐസ് ക്രീം കൊടുക്കാൻ വിളിച്ചു പറഞ്ഞു പുകയൂതി. മാത്തുവിന്റെ മൊഴിമുത്തുകൾക്ക് കാത്തിരിക്കുന്ന പിള്ളേർ ചെവിയിൽ പറഞ്ഞു.

‘ഓൾഡ് ഈസ് ഗോൾഡ്, പഴയ മോഡലാണെങ്കിലും പിക്കപ്പ് ഉണ്ട്ട്ടോ ‘.
വായ പൊത്തിപ്പിടിച്ചിട്ടും തെറിച്ചു വീണ ചിരിയുടെ തുണ്ട് പിടിച്ചെടുത്ത് മാത്തു.

‘കണ്ണ് ലേശം മങ്ങ്യാലും, ചെവി ഈ എൺപതിലും നല്ല പിക്കപ്പാ കുട്ടാ’.
കമന്റടിച്ചവന്റെ കണ്ണിലെ പരിഭ്രമം ചൂണ്ടി മാത്തു ചിരിച്ചു.
‘ദാ… ഇപ്പ ഒരു മൊട്ട പൊട്ടി’

‘മൊട്ട്യോ?, കുട്ടികൾ പരസ്പരം നോക്കി.

മഴക്കാലത്തെ ദുരിതപെയ്ത്തും കൃഷി നഷ്ടത്തിലാക്കാൻ തുടങ്ങി. അപ്പോളാണ് ഞാൻ പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കാൻ തുടങ്ങിയത്. പുതിയ ഇനം യന്ത്രങ്ങൾ വാങ്ങി. ഞാൻ തന്നെ പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഓഫീസുകളിൽ കയറിയിറങ്ങി, കാലു നാട്ടി, ലൈൻ വലിച്ച് കറന്റ് വരുത്തിച്ചു. വലിയ ഇലക്ട്രിക് പമ്പുകൾ വാങ്ങി, വേനലിൽ മുഴുവൻ പാടം നനച്ചു. മഴക്കാലത്ത് വെള്ളം പമ്പ് ചെയ്തു വറ്റിച്ചു. ട്രാക്ടർ ഇറക്കി പാടം ഉഴുതു മറിച്ചു. നല്ല വിത്തു നോക്കി വാങ്ങി വിതച്ചു. കൃഷി ലാഭമാക്കി, നൂറു മേനി കൊയ്തു. ശരിക്കും ഞാൻ അധ്വാനിച്ചു. അങ്ങന്യാ ഈ വീട് വെച്ചത്. നിങ്ങള് വീടിന്റെ പേര് കണ്ടില്ലെ? അതാ ഞാൻ പറഞ്ഞ സ്വപ്നം”.

‘നിങ്ങൾ ഓർക്കണം, ചില നീക്കുപ്പോക്കുകളില്ലാത്ത ജീവിതമില്ല കുഞ്ഞുങ്ങളെ, മനുഷ്യരല്ലെ, നീക്കുപ്പോക്കുകളുടെ തമ്പുരാന്മാർ.’ കുട്ടികൾ ആരാധനയോടെ അവരുടെ മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ മനുഷ്യനെ നോക്കി.

“കൊച്ചച്ചനോട് നിങ്ങൾ എന്തു പറയും?, മാത്തു അപ്പൂപ്പൻ ചോദ്യമെടുത്തിട്ടു.

“നഷ്ടസ്വപ്നങ്ങൾ, അതു പൊട്ടിയ മൊട്ട… നെവർ മൈൻഡ്, കൊട്ടയിൽ ഇനിയുമുണ്ടല്ലോ സ്വപ്നമൊട്ട”, അവർ താളത്തിൽ പാടി ആർത്തു ചിരിച്ചു.

‘മൊട്ടയല്ലടാ… മുട്ട.’
അയാൾ അവരുടെ ചിരിയുടെ അലയിൽ മുങ്ങിയുലഞ്ഞു, ബാക്കിയായ ദിവസത്തിന്റെ മധുരമുള്ള ആലസ്യത്തിലേക്ക് ചാഞ്ഞു.

നഷ്ടസ്വപ്നങ്ങൾ ഇല്ലാത്തവരില്ല, പക്ഷെ അതിനെ അതിജീവിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് ചിറകു വെച്ചു പറക്കുന്നതാണ് ജീവിതവിജയം.