പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ 22 വയസ്സുകാരനായ ദളിത് യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും, തന്റെ പ്രണയിനിയെ കാണാനെത്തിയ യുവാവിനെ പിടികൂടി വ്യാജ ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട പവൻ റാം എന്ന യുവാവിന്റെ പക്കൽ നിന്ന് മോഷണം പോയെന്നു പറയുന്ന ബാറ്ററിയോ മറ്റ് സാധനങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മോഷണാരോപണം ഒരു മറ മാത്രമാണെന്ന സംശയം ബലപ്പെട്ടത്. യുവാവ് ഒരു പെൺകുട്ടിയെ കാണാൻ എത്തിയതാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മർദ്ദിച്ചതാകാമെന്നും പാലമു എസ്പി രേഷ്മ രമേശൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി തെലിയാഹി ഗ്രാമത്തിൽ വെച്ച് യുവാവിനെ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.



