സംസ്ഥാനത്ത് വളർത്തുനായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. വളർത്തുനായകളെ വലിയ തോതിൽ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതിൻ്റെ ഭാഗമായി ഒരു വീട്ടിൽ ലൈസൻസോടെ വളർത്താവുന്ന നായകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തും. നിലവിലുള്ള പഞ്ചായത്ത് – നഗരപാലിക നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശ ചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനമെടുത്തു.

നിലവിലെ നിയമപ്രകാരം നായകളെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമാണെങ്കിലും പലയിടങ്ങളിലും ഇത് കർശനമായി പാലിക്കപ്പെടുന്നില്ല. വാക്‌സിനേഷൻ എടുത്ത ശേഷം തദ്ദേശസ്ഥാപനങ്ങളെ വിവരമറിയിച്ച് ലൈസൻസ് കൈപ്പറ്റണമെന്നാണ് വ്യവസ്ഥ. പുതിയ ഭേദഗതി വരുന്നതോടെ ഈ നിബന്ധനകൾ കൂടുതൽ കർശനമാകും. നായകൾക്ക് കൃത്യസമയത്ത് വാക്‌സിനേഷനും വന്ധ്യംകരണവും നടത്തിയിട്ടുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കും. മൈക്രോചിപ്പ് ഉള്ള നായകൾക്ക് മാത്രമേ ഇനി മുതൽ ലൈസൻസ് അനുവദിക്കൂ. നായയെ തെരുവിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാൽ, ചിപ്പ് പരിശോധിക്കുന്നതിലൂടെ ഉടമയെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. 

നായയുടെ പേര്, ഇനം, ഉടമസ്ഥൻ്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. രണ്ടിൽ കൂടുതൽ നായകളെ വളർത്താൻ ആഗ്രഹിക്കുന്നവർ പ്രത്യേക ബ്രീഡേഴ്‌സ് ലൈസൻസ് എടുക്കണമെന്ന് ജന്തുക്ഷേമ ബോർഡ് നിർദ്ദേശിക്കുന്നു. ലാഭേച്ഛയോടെ നായകളെ പ്രജനനം നടത്തുകയും എന്നാൽ കൃത്യസമയത്ത് വിൽക്കാൻ കഴിയാതെ വരുമ്പോൾ അവയെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നത് പതിവാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. ഇത്തരം നിയമവിരുദ്ധമായ ഉപേക്ഷിക്കലുകൾ ഒഴിവാക്കാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാക്‌സിനേഷൻ വിവരങ്ങൾ കൈമാറുന്നതിലും ലൈസൻസ് പുതുക്കുന്നതിലും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും.