ആലപ്പുഴ: അഭിഭാഷകയും മകനും എംഡിഎംഎയുമായി പിടിയിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പിടിയിലായത്. സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ അഭിഭാഷകയാണ്.
പറവൂരിലെ ഹോട്ടലിന് മുന്നിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. മാസത്തിൽ പലതവണ എറണാകുളം ഭാഗത്ത് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നത്. കാറിൽ വക്കീലിന്റെ സ്റ്റിക്കർ പതിച്ചായിരുന്നു പ്രതികളുടെ യാത്ര. ഇത്തരത്തിലുള്ള യാത്ര ഇവരെ പലപ്പോഴും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചിരുന്നതായി പോലീസ് പറയുന്നു.