നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ ലത്തീന്‍ സഭ. സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ സമുദായ അംഗങ്ങളെ പരിഗണിക്കണം എന്നാണ് ലത്തീന്‍സഭയുടെ ആവശ്യം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് ലത്തീന്‍ സഭയുടെ സമ്മര്‍ദ നീക്കം.

തെരഞ്ഞെടുപ്പുകളില്‍ സമുദായത്തിന് മതിയായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇത്തവണയും ഈ പതിവില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ലത്തീന്‍ സഭാ വക്താവ് ജോസഫ് ജൂഡ് പറഞ്ഞു. എറണാകുളം, കൊച്ചി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലത്തീന്‍ സഭയ്ക്ക് പരിഗണന നല്‍കുന്ന ഇടങ്ങളാണെന്നും ജോസഫ് ജൂഡ് ഓര്‍മ്മിപ്പിക്കുന്നു. സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, സഭ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളോടുള്ള പ്രതികരണം എന്നിവയുള്‍പ്പെടെ പരിഗണിച്ചുകൊണ്ടുള്ള പ്രയോഗിക രാഷ്ട്രീയ പിന്തുണയാണ് സമുദായം സ്വീകരിക്കുന്നതെന്നും ജോസഫ് ജൂഡ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊച്ചിയിലെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ സജീവ ചര്‍ച്ചയില്‍ എത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ തന്നെ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് വി കെ മിനിമോള്‍ നടത്തിയ പ്രതികരണം രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.