തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി യുടെ സാങ്കേതിക തകരാർ പരഹരിക്കാൻ നാൽപ്പതംഗ സംഘം. അമേരിക്കൻ നിർമിത വിമാനം ദിവസങ്ങളായി തിരുവനന്തപുരത്ത് നിർത്തിയിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ എയർലിഫ്റ്റ് ചെയ്യാനും ആലോചനയുണ്ട്.
നിലവിൽ വിമാനത്താവളത്തിൽ നിർത്തിയിട്ട ഭാഗത്തുവച്ചു തന്നെ സാങ്കേതിക തകരാർ പരിഹരിക്കാനാണ് ശ്രമിക്കുക. കഴിഞ്ഞില്ലെങ്കിൽ എയർ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചുനീക്കിക്കൊണ്ടുപോകും. വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് സൈനികർ ഉൾപ്പെടെയുള്ള സംഘം എത്തുന്നത്. ഇവിടെ നിന്നുള്ള പരിശോധന കഴിഞ്ഞശേഷമാകും എയർലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
എഫ് 35 ബി യുടെ തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ എത്തിച്ചാകും എയർലിഫ്റ്റ് ചെയ്യുക. ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കൻ നിർമിത എഫ്-35 ബി സ്റ്റെൽത്ത് ഫൈറ്റർ വിമാനമാണ് അടിയന്തര സാഹചര്യമുണ്ടായതോടെ നിലത്തിറക്കിയത്. വിമാനത്തിൻ്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റു രാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.
എഫ് 35 ബി യുദ്ധവിമാനത്തെ ചരക്കുവിമാനമായ ഗ്ലോബ്മാസ്റ്ററിൽ കയറ്റണമെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റർ നീളവും 11 മീറ്റർ ചിറകുവിസ്താരവുമാണ് എഫ് – 35 ബി വിമാനത്തിന്. ഈ പ്രക്രിയ പൂർത്തിയാക്കാൻ വിമാന നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ കഴിയൂ. ബ്രിട്ടീഷ് സൈന്യത്തിൻ്റെ കർശന മേൽനോട്ടത്തിലാകുംവിമാന ഭാഗങ്ങൾ അഴിച്ചുമാറ്റുക.
2019 ൽ അമേരിക്കയിലെ എഫ് 35 വിമാനത്തിൻ്റെ ചിറക് അഴിച്ചുമാറ്റി വ്യോമമാർഗം കൊണ്ടുപോയിട്ടുണ്ട്. ഫ്ലോറിഡയിലെ എഗ്ലിൻ എയർഫോഴ്‌സ് ബേസിൽനിന്ന് ഒരു എഫ് – 35 ലൈറ്റ്നിങ് 2 വിമാനം സി- 17 ഗ്ലോബ്മാസ്റ്റർ ഉപയോഗിച്ച് യൂട്ടായിലെ ഹിൽ എയർഫോഴ്‌സ് ബേസിലേക്കാണ് അന്ന് മാറ്റിയത്. 2025 ൽ ദക്ഷിണ കൊറിയയിലും എഫ്-35 എ വിമാനം റോഡ് മാർഗം മാറ്റിയിരുന്നു. അന്നും ചിറകുകൾ നീക്കിയിരുന്നു.
ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂർണമായും നൽകിയാകും തിരുവനന്തപുരത്ത് നിന്ന് വിമാനം കൊണ്ടുപോകുക. 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. 50,000 അടിവരെ ഉയരത്തിൽ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറിൽ 1200 മൈൽ വേഗത്തിൽ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം.



