ആലപ്പുഴ: ഭക്തിയും കലയും കരുത്തും സംഗമിച്ച് ദൃശ്യവും ശ്രവ്യവും ആത്മീയവുമായ അനുഭൂതികൾ ഉണർത്തുന്ന ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു സമാപനമായി. ശിവരാത്രി നാളിൽ ആരംഭിച്ച കുത്തിയോട്ട വഴിപാടുകൾ ഭഗവതിക്കു മുമ്പിൽ സമർപ്പിച്ചു.

അംബരചുംബികളായ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. 16 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. വഴിപാട് ഭവനങ്ങളില്‍നിന്നു രാവിലെ ആരംഭിച്ച കുത്തിയോട്ട ഘോഷയാത്ര ഉച്ചയ്‌ക്കു മുന്‍പായി ക്ഷേത്രത്തിലെത്തിച്ചേർന്നു.
രണ്ടരയോടെ കരകളില്‍നിന്നു കെട്ടുകാഴ്ച വരവ് ആരംഭിച്ചു, വൈകിട്ട് ആറോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.

പിന്നീട് കരക്രമത്തില്‍ ക്ഷേത്രത്തിനു മുന്‍പിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്‌ക്കാവ് കരക്കാര്‍ കുതിരയെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര്‍ തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് പാഞ്ചാലീ സമേതനനായ ഹനുമാനെയുമാണ് ഒരുക്കുന്നത്.
ആദ്യം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌കാവ് എന്നിങ്ങനെയാണ് കരകളുടെ ക്രമം. 

പുലര്‍ച്ചെ മൂന്നിനു ജീവതയില്‍ എഴുന്നെള്ളിയ ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പിലെത്തി. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ കുംഭഭരണി മഹോത്സവം സമാപിച്ചു.