നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് തന്റെ ഔദ്യോഗിക ചുമതലകൾ താൽക്കാലികമായി ഒഴിഞ്ഞേക്കും. പകരം ചുമതല യു.ഡി.എഫ് മുൻ കൺവീനറും മുതിർന്ന നേതാവുമായ ബെന്നി ബഹനാൻ എം.പിക്ക് നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നതിനാലാണ് സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിട്ടുനിൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചുമതല കൈമാറണമെന്ന് അദ്ദേഹം തന്നെ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. താൽക്കാലിക ചുമതലയ്ക്കായി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണ്ണമായും മാറിയേക്കുമെന്നും സൂചനകളുണ്ട്.

കെ.പി.സി.സി അധ്യക്ഷന് പുറമെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) അധ്യക്ഷൻമാരുടെ പദവികളിലും താൽക്കാലിക മാറ്റങ്ങളുണ്ടാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഡി.സി.സി അധ്യക്ഷൻമാർ സ്ഥാനാർഥികളായി കളത്തിലിറങ്ങുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ പുതിയ വർക്കിങ് പ്രസിഡന്റ്മാരെയോ താൽക്കാലിക ചുമതലയുള്ളവരെയോ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് വേളയിൽ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇരട്ടപ്പദവി തടസ്സമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നീക്കം.

ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പിലാക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന ഘടകത്തിന്റെ ചുക്കാൻ പിടിക്കേണ്ട അധ്യക്ഷൻ തന്നെ സ്ഥാനാർഥിയാകുമ്പോൾ പ്രചാരണ ഏകോപനത്തിൽ വീഴ്ചയുണ്ടാകാൻ പാടില്ലെന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. 

നിലവിൽ കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ സണ്ണി ജോസഫിനാണ് സംസ്ഥാനത്തെ മുഴുവൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെയും മേൽനോട്ട ചുമതലയുള്ളത്. പേരാവൂരിൽ പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ സ്വന്തം മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നത് കണക്കിലെടുത്താണ് താൽക്കാലിക ക്രമീകരണത്തിന് പാർട്ടി മുതിരുന്നത്.